'ശബരിമലയിലെ വസ്തുക്കൾ അപഹരിക്കാൻ സാധ്യതയുണ്ട്'; മുൻ തിരുവാഭരണം കമ്മീഷണർ ദേവസ്വം പ്രസിഡന്റിന് നൽകിയ കത്ത് പുറത്ത്
ശബരിമലയിലെ സ്വർണം പൊതിഞ്ഞ പഴയ കതകുപാളികൾ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയെന്ന് തെളിയിക്കുന്ന ദേവസ്വം മഹസറും പുറത്തായി

പത്തനംതിട്ട: ശബരിമലയിലെ വസ്തുക്കൾ അപഹരിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ തിരുവാഭരണം കമ്മീഷണർ ദേവസ്വം പ്രസിഡന്റിന് നൽകിയ കത്ത് പുറത്ത്. മുൻ തിരുവാഭരണം കമ്മീഷണർ ആർ.ജി രാധാകൃഷ്ണൻ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനയച്ച കത്ത് മീഡിയവണിനു ലഭിച്ചു.
തിരുവാഭരണം കമ്മീഷണർ ആയിരുന്ന ആർ.ജി രാധാകൃഷ്ണൻ എ. പത്മകുമാറിന് അയച്ച കത്തിലാണ് ശബരിമലയിലെ വസ്തുക്കൾ അപഹരിക്കാൻ സാധ്യതയുടെന്ന പരാമർശമുള്ളത്. ശബരിമലയിൽ 15 വർഷമായി തിരുവാഭരണം ഭരണി പാത്രം സംരക്ഷണ നിയമം പാലിക്കുന്നില്ലെന്നും വിലപിടിച്ച വസ്തുക്കളിൽ എണ്ണപ്പടി പരിശോധന നടത്തുന്നില്ലെന്നും കത്തിൽ പറയുന്നു.
തിരുവാഭരണം, സ്വർണം എന്നിവ സുരക്ഷിതമാണോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും ആർ.ജി രാധാകൃഷ്ണൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കത്തിലൂടെ അറിയിച്ചു. അതേസമയം ശബരിമലയിലെ സ്വർണം പൊതിഞ്ഞ പഴയ കതകുപാളികൾ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയെന്ന് തെളിയിക്കുന്ന ദേവസ്വം മഹസറും പുറത്തായി.
'വാതിൽ പാളികൾ' എന്നല്ലാതെ സ്വർണത്തെക്കുറിച്ചുള്ള ഒരു പരാമർശവും മഹസറിൽ ഇല്ല. പുതിയ സ്വർണവാതിൽ വെച്ച ശേഷം പഴയ പാളികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായി മഹസറിൽ പറയുന്നു. 2019 മാർച്ച് മൂന്നാം തീയതി പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിലാണ് അടിമുടി ദുരൂഹത. പഴയ വാതിലിലെ സ്വർണവും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം എസ്ഐടിക്ക് നിർദേശം നൽകിയിരുന്നു.
Adjust Story Font
16

