ഫ്രഷ്‌കട്ട് സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്ടർ
ഫ്രഷ്‌കട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകി

കോഴിക്കോട്: ഫ്രഷ്‌കട്ട് സംഘർഷത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം ചേരുക. ഫ്രഷ്‌കട്ടിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് നടപടി. ഫ്രഷ്‌കട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകി.
അതേസമയം, ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ പ്രകോപനമുണ്ടാക്കിയത് റൂറൽ എസ്പി കെ.ഇ ബൈജു ആണെന്ന ആരോപണവുമായി സമരസമിതി ചെയർമാൻ ബാബു കുടുക്കി രംഗത്തെത്തി. റൂറൽ എസ്.പി ഫ്രഷ് കട്ടിന്റെ മൂന്നു വാഹനങ്ങൾ കയറ്റിവിടാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സിപിഎമ്മിന്റെയും പൊലീസിന്റെയും നിലപാട് തള്ളി. സിപിഎം മുൻ ഏരിയാ സെക്രട്ടറി ഗിരീഷ് ജോണും രംഗത്തെത്തി.
രാവിലെ മുതൽ വൈകിട്ട് നാലുവരെ സമാധാനപരമായി മുന്നോട്ടു പോയ സമരം സംഘർഷത്തിലേക്ക് വഴിമാറിയത് റൂറൽ എസ്പി കെ.ഇ ബൈജുവിന്റെ ഇടപെടലോടെയാണെന്നാണ് സമരസമിതി ചെയർമാൻ ബാബു കുടുക്കി ആരോപിക്കുന്നത്.
പൊലീസ് നരനായാട്ടായതിനാലാണ് സംഭവത്തിന് ശേഷം നേതാക്കൾ മാറി നിന്നതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും സമര സമിതി ചെയർമാൻ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിനിടെ അക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും നുഴഞ്ഞുകയറ്റക്കാരാണെന്നുമുള്ള സിപിഎം വാദം മുൻ ഏരിയ സെക്രട്ടറി തന്നെ തള്ളി.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് സമരിസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി സ്വദേശിയായ സഫീറിനെ വയനാട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്, താമരശ്ശേരി സ്വദേശി മുഹമ്മദാണ് കസ്റ്റഡിയിലുള്ള മറ്റൊരാൾ. ഇതോടെ പൊലീസ് പിടിയിൽ ആയവരുടെ എണ്ണം നാലായി. താമരശ്ശേരിയിൽ എസ്ഡിപിഐ വിശദീകരണ യോഗം നടത്തി.
Adjust Story Font
16

