ആലപ്പുഴ ഗര്‍ഡര്‍ അപകടം; മരിച്ച ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചതായി സുഹൃത്ത്
ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്

രാജേഷ് Photo| MediaOne
കൊച്ചി: ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചതായി സുഹൃത്ത് ജോമോൻ അറിയിച്ചു.
ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്. കുടുംബത്തിൻ്റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല .അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു.
രാജേഷിന്‍റെ പോസ്റ്റുമോര്‍ട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കൾ അല്പസമയത്തിനകം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തും. അരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. . ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിൻ്റെ മുകളിലേക്കാണ് വീണത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തുമെന്ന് എറണാകുളം കലക്ടർ പറഞ്ഞു. സാങ്കേതിക പ്രശ്നം മൂലമാണ് അപകടം നടന്നത്. ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. രാത്രി സമയങ്ങളിൽ ഗതാഗതം നിയന്ത്രണം ഉണ്ടാകാറുണ്ട്. അപകടം നടക്കുമ്പോഴുണ്ടായ സാഹചര്യം പരിശോധിക്കും. പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. കൂടുതൽ പരിശോധനകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

