Quantcast

നടിയെ ആക്രമിച്ചകേസ് ആയുധമാക്കി യുഡിഎഫ്. വിവാദം അവസാനിപ്പിക്കാൻ എൽഡിഎഫും; ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അട്ടിമറിക്കുന്നുവെന്ന ഹരജിയുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രത്യക്ഷത്തിലത് സംസ്ഥാന സർക്കാരിനെതിരായ വിമർശനമായി മാറി

MediaOne Logo

Web Desk

  • Updated:

    2022-05-25 02:02:23.0

Published:

25 May 2022 1:24 AM GMT

നടിയെ ആക്രമിച്ചകേസ് ആയുധമാക്കി യുഡിഎഫ്. വിവാദം അവസാനിപ്പിക്കാൻ എൽഡിഎഫും; ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ
X

കൊച്ചി: കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി ഹൈക്കോടതിയിൽ ഹരജി നൽകിയത് വീണ് കിട്ടിയ ആയുധമായാണ് യുഡിഎഫ് കാണുന്നത്. പ്രതിരോധം തീർക്കാനെത്തിയ സിപിഎം നേതാക്കൾ നടിയെ സംശയത്തിൻറെ മുനയിൽ നിർത്തിയതോടെ അതിജീവിതയെ അപമാനിക്കുന്നുവെന്ന പ്രചാരണം യുഡിഎഫ് നേതാക്കൾ തുടങ്ങി. പ്രതി സ്ഥാനത്ത് എത്ര ഉന്നതനായാലും സർക്കാർ എന്നും നടിക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത് ചൂണ്ടികാണിച്ചാകും എൽഡിഎഫിൻറെ ഇനിയുള്ള പ്രതിരോധം.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അട്ടിമറിക്കുന്നുവെന്ന ഹരജിയുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രത്യക്ഷത്തിലത് സംസ്ഥാന സർക്കാരിനെതിരായ വിമർശനമായി മാറി. നടിയെ ആക്രമിച്ച സ്ഥലം കൂടി ഉൾപ്പെടുന്ന ത്യക്കാക്കരയിൽ എൽഡിഎഫിനെതിരായ പ്രചാരണ വിഷയമായി ഹർജിയെ യുഡിഎഫ് മാറ്റുന്നതാണ് പിന്നീട് കണ്ടത്. പ്രതിരോധം തീർക്കാനെത്തിയ സിപിഎം സെക്രട്ടറിയും എൽഡിഎഫ് കൺവീനറും മുതൽ എംഎം മണി വരെയുള്ള നേതാക്കളുടെ പ്രതികരണം നടിയെ സംശയത്തിൽ നിർത്തുന്നതായിരുന്നു. ഇതോടെ അതിജീവിതയെ സിപിഎം അപമാനിക്കുന്നുവെന്ന തരത്തിലേക്ക് യുഡിഎഫ്, കാംപയിൻ മാറ്റി.

വോട്ടെടുപ്പ് അടുത്തസമയത്ത് വിഷയം എതിരാകുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് നടിക്ക് അനുകൂലമായ നിലപാടുമായി മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയത്. വിവാദം അവസാനിപ്പിക്കുകയാണ് സിപിഎമ്മിൻറെ ലക്ഷ്യമെങ്കിൽ, തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഉമ തോമസ് ബിജെപി ഓഫീസിൽ വോട്ടുചോദിക്കാൻ കയറിയത് വോട്ടുകച്ചവടത്തിൻറെ ഭാഗമാണെന്ന ആരോപണം ഉയർത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങൾ എൽഡിഎഫും തുടങ്ങിയിട്ടുണ്ട്.

അതേസമയം തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിന് അഞ്ചു ദിനങ്ങൾ മാത്രമേ ബാക്കിയുള്ളു. പോളിങ് ബൂത്തിലെത്താൻ ആറ് ദിനമുണ്ടെങ്കിലും പരസ്യപ്രചാരണത്തിന് നാല് ദിവസമേ ബാക്കിെയുള്ളൂ. തളരാതെ ഓടുകയാണ് മുന്നണി നേതാക്കളും അണികളും. മണ്ഡലത്തിന്റെ മിക്ക ദിക്കുകളിലും ഇതിനകം നേതാക്കളും സ്ഥാനാർഥികളും എത്തിക്കഴിഞ്ഞു. എങ്കിലും കണ്ടവരെ വീണ്ടും കണ്ടും കടകളിൽ വീണ്ടും കയറിയും പ്രചാരണരംഗം സജീവമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽഡിഎഫ് ക്യാന്പിൻറെ സ്റ്റാർ ക്യാന്‌പൈനർ. ഇന്ന് കടവന്ത്രയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയും പൊതുയോഗവും നടക്കുന്നത്. മന്ത്രിമാർ വീടുകയറുന്നതും തുടരുകയാണ്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ കതൃക്കടവിൽ നിന്നാണ് പ്രചാരണം തുടങ്ങുക..

യുഡിഎഫും പ്രചാരണത്തിൽ അതിവേഗം മുന്നേറുന്നുണ്ട്. ഏഴ് മണിക്ക് കലൂർ സ്റ്റേഡിയം പരിസരത്ത് നിന്ന് ഉമ പര്യടനം തുടങ്ങും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കം നിരവധി നേതാക്കൾ ഇന്ന് മണ്ഡലത്തിലുണ്ട്. ചിറ്റേത്തുകരയിൽ നിന്നാണ് ഇന്ന് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്‌ന്റെ പ്രചാരണം തുടങ്ങുക.

TAGS :

Next Story