ഫണ്ട് തട്ടിപ്പ്; നോട്ടുകെട്ടുകളുമായി ബിജെപി പ്രവർത്തകന്‍റെ സെൽഫി
സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിപ്പിൽ നടപടി നേരിടുന്ന അഞ്ജന രഞ്ജിത്തിന്‍റെ അടുത്ത അനുയായിയാണ് സിദ്ധാർഥ്

തിരുവനന്തപുരം: ഫണ്ട് തട്ടിപ്പിൽ ബിജെപിയെ വെട്ടിലാക്കി പ്രവർത്തകന്‍റെ സെൽഫി. ബിജെപി പ്രവർത്തകൻ സിദ്ധാർഥ് നോട്ടുകെട്ടുകൾ നിറച്ച ബാഗിനൊപ്പം എടുത്ത ചിത്രമാണ് പുറത്തുവന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിപ്പിൽ നടപടി നേരിടുന്ന അഞ്ജന രഞ്ജിത്തിന്‍റെ അടുത്ത അനുയായിയാണ് സിദ്ധാർഥ്. അതിനിടെ അഞ്ജനക്കെതിരായ നടപടി സംസ്ഥാന അധ്യക്ഷൻ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. തട്ടിപ്പിൽ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ബിജെപി അന്വേഷണം തുടങ്ങി.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായിരിക്കുന്ന ബിജെപിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുന്നതാണ് പുറത്തുവന്ന ചിത്രം. ഫണ്ട് തട്ടിപ്പിൽ നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്തിന്റെ അനുയായി സിദ്ധാർഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് പുറത്ത് വന്നത്. 500 രൂപ നോട്ടുകെട്ടുകൾ നിറച്ച ബാഗിനൊപ്പമാണ് സിദ്ധാർഥിന്‍റെ സെൽഫി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റ് ചെയ്ത സെൽഫിയാണ് ഇപ്പോൾ പുറത്തുവന്നത്. നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് ഈ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയെന്ന ആരോപണം നേരിടുന്ന അഞ്ജന രഞ്ജിത്തിന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് സിദ്ധാർഥായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സജീവ സാന്നിധ്യവും ആയിരുന്നു സിദ്ധാർഥ്.
അതേസമയം തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് കൂടുതൽ തുക തട്ടിയെടുത്തുന്നാണ് കണ്ടത്തൽ. ചില പ്രധാന നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വിഷയം ഗൗരവമായി എടുക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും നിർദേശം. ഇതേതുടർന്ന് കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഇ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്‍റി 20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് നൽകിയ ഫണ്ടിലും തട്ടിപ്പ് നടന്നാണ് വിലയിരുത്തൽ. പാർട്ടി അച്ചടക്കനടപടി സ്ഥിരീകരിക്കുന്നതാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ വാർത്താകുറിപ്പ്. അച്ചടക്ക നടപടികൾ ആഭ്യന്തര കാര്യമാണെന്നും പൊതു സമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്നതെല്ലെന്നുമാണ് വിശദീകരണം.
Adjust Story Font
16

