സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തുടർചർച്ച; സംസ്ഥാന കോൺഗ്രസ് നേത്യത്വം ഇന്ന് ഡൽഹിയിൽ
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു

ന്യൂഡല്‍ഹി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തുടർചർച്ചയ്ക്കായി സംസ്ഥാന കോൺഗ്രസ് നേത്യത്വം ഇന്ന് ഡൽഹിയിൽ. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. 50 സീറ്റിലേക്ക് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയിലുള്ള ചർച്ചയാണ് നടക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു .
തരൂരിൽ കെ.സി സുബ്രഹ്‌മണ്യൻ നാട്ടികയിൽ സുനിൽ ലാലൂർ ഉൾപ്പെടെ ഏതാനും സീറ്റുകളിലേക്ക് കൂടി നേതൃത്വം പേരുകൾ നൽകിയിട്ടുണ്ട്. ഇതിലടക്കമുള്ള അന്തിമ തീരുമാനം ഉടനുണ്ടാകും. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വരും ദിവസങ്ങളിൽ പട്ടിക കൈമാറും.
അതിനിടെ, തിരുവനന്തപുരം സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനിൽക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ അമർഷം. സീറ്റ് കോൺഗ്രസിന്റേതെന്ന് പ്രവർത്തകർ ചുമരെഴുതി പ്രതിഷേധിച്ചു. പുളിമൂട് ജംഗ്ഷനിൽ നിന്നും വഞ്ചിയൂരിലെക്ക് പോകുന്ന വഴിയിലാണ് ചുവരെഴുത്ത്. വി.എസ് ശിവകുമാർ, കെ.എസ് ശബരിനാഥൻ എന്നിവരെ മറികടന്നാണ് സീറ്റ് സിഎംപി നൽകാൻ യുഡിഎഫിൽ ധാരണയായത്. ഇതിനെതിരെയാണ് പ്രതിഷേധം. സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാൻ ഇരിക്കയാണ് പ്രതിഷേധം.
Adjust Story Font
16

