'NSS-SNDP ഐക്യം തടഞ്ഞത് ലീഗല്ല'; വെള്ളാപ്പള്ളിയെ തള്ളി ജി.സുകുമാരൻ നായർ
സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണെന്നും ചെന്നിത്തലക്കുള്ള യോഗ്യത മറ്റാർക്കുണ്ടെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു

കോട്ടയം: എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയത് മുസ്‍ലിം ലീഗല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ.വെള്ളാപ്പളി നടേശന്‍റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ല. വെള്ളാപ്പള്ളി തന്നെയും പലതും പറഞ്ഞിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഐക്യത്തിന് എൻഎസ്എസിനും താത്പര്യമുണ്ട്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചുള്ള ഐക്യമാണ് ലക്ഷ്യം. എല്ലാ മത രാഷ്ട്രീയ കക്ഷികളോടും ഒരേ നിലപാടാണെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും സുകുമാരന്‍ നായര്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. സമുദായത്തിൻ്റെ പിന്തുണ നേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശൻ പറഞ്ഞു.സതീശന് അത് പറയാൻ അർഹതയില്ല.സതീശൻ ഈ സമീപനം തുടർന്നാൽ തിരിച്ചടി കിട്ടും. സതീശനെ കോൺഗ്രസ് അഴിച്ച് വിട്ടിരിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.തനിക്ക് പിന്നിൽ രമേശ് ചെന്നിത്തലയല്ലെന്നും വെള്ളാപ്പള്ളി കാറിൽ കയറിയതിനെ വിമർശിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി എം.പിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. തൃശ്ശൂർ പിടിച്ചപോലെ എന്‍എസ്എസ് പിടിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ സുരേഷ് ഗോപിയുടെ സന്ദർശനം വിലക്കിയിരുന്നു.അനുവാദവില്ലാതെയാണ് ബജറ്റ് സമ്മേളനത്തിൽ കയറി വന്നത്.അതാണ് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടത്.ബിജെപി നേതാക്കൾ ഇടപെട്ട് സംഭവം വിവാദമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു വന്നതെന്നും അതാണ് വിലക്കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിൻ്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

