ആശാവർക്കർമാരുടെ സമരത്തെ നേരിടാൻ ബദൽ മാർഗവുമായി സർക്കാർ; സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് നിർദേശം
സമരത്തിന് പിന്നിൽ അരാജകത്വശക്തികൾ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ നേരിടാൻ ബദൽ മാർഗവുമായി സർക്കാർ. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരത്തിന് പിന്നിൽ അരാജകത്വശക്തികൾ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കമാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കോ സന്നദ്ധ പ്രവർത്തകർക്കോ ചുമതല നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
പകരം സംവിധാനം ഏർപ്പെടുത്താൻ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കണം. സന്നദ്ധ പ്രവർത്തകർക്ക് ഇൻസെന്റീവ് അടക്കമുള്ള കാര്യങ്ങൾ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഓഫീസർ തീരുമാനിക്കും. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് ആശാവർക്കർമാർ കടുപ്പിച്ചതോടെയാണ് സർക്കാർ ബദൽ മാർഗം തേടിയത്.
ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശമുണ്ട്. സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് സമരസമിതി നിലപാട്. ആശാവർക്കർമാരെ ഉപകരണമായി ഉപയോഗിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
നിലവിലെ സാഹചര്യത്തിൽ സമര സമിതിയുമായി സർക്കാർ ചർച്ചയ്ക്ക് മുതിർന്നേക്കില്ല. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സർക്കാർ നിലപാട്. ആദ്യവട്ട ചർച്ചയിൽ ആശാവർക്കർമാരോട് പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്ന നിലപാടും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Adjust Story Font
16

