ശബരിമല യുവതീപ്രവേശനം: നിലപാട് വ്യക്തമാക്കാതെ സർക്കാർ; തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരെന്ന് സത്യവാങ്മൂലം
ആചാരമാറ്റത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണെന്നും, ആചാരമാറ്റത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നുമാണ് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. മുൻകാല അനുഭവങ്ങൾ ഈ നിലപാടിനെ സാധൂകരിക്കുന്നതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മതാചാരങ്ങൾ പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ മതപണ്ഡിതർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. 2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നൽകിയ സത്യവാങ്മൂലത്തിലും സമാനമായ നിർദേശമുണ്ടായിരുന്നു. എന്നാൽ, ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന അന്നത്തെ സത്യവാങ്മൂലത്തിലെ പ്രധാന നിലപാടിൽനിന്ന് ഇത്തവണ സർക്കാർ പിന്നോട്ടുപോയത് ശ്രദ്ധേയമാണ്.
പാർട്ടിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെങ്കിലും ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മതപണ്ഡിതരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചു. അതേസമയം, വിശ്വാസികളുടെ താല്പര്യം മുൻനിർത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി.
Adjust Story Font
16

