മലയിടംതുരുത്ത് ഒഴിപ്പിക്കലില്‍ ഇടപെട്ട് സർക്കാർ; കോടതിയോട് സാവകാശം തേടും
പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ചുമതലപ്പെടുത്തി

എറണാകുളം മലയിടം തുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപ്പെട്ട് സർക്കാർ. പ്രദേശവാസികളുമായി ചർച്ച നടത്താൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ചുമതലപ്പെടുത്തി. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ പ്രദേശവാസികളുമായും സ്ഥലഉടമകളുമായും മന്ത്രി റോജി എം. ജോൺ നേരിട്ട് ചർച്ച നടത്തും.
അതേസമയം, രണ്ടു ദിവസത്തിനകം ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, നിലവിലെ ക്രമസമാധാന പ്രശ്നങ്ങളും സാഹചര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.
ഒഴിപ്പിക്കല്‍ നടപടിക്കായി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷനും ആമീനും മറ്റ് ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം ഒരുക്കണമെന്നും എതിർക്കുന്നവരെ നിയമപരമായി നീക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, ബുധനാഴ്ച ഉന്നതിയിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചിട്ടുണ്ട്. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധനിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സ്ഥലം എംഎൽഎ വി.പി. സജീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്ത് ഇന്ന് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ സമരം ശക്തമാക്കിയിട്ടുണ്ട്. പൂക്കി മുഖ്യമന്ത്രിയായിട്ടു കാര്യമില്ല, സാധാരണക്കാരുടെ പ്രശ്നത്തിന് ഒന്നാമത് പരിഗണന നൽകണമെന്ന് സമരപ്പന്തലിലെത്തിയ മുന്‍ മന്ത്രി ആർ. ബിന്ദു പറഞ്ഞു.സിപിഎം എപ്പോഴും ഉന്നതിയിലെ നിവാസികൾക്കൊപ്പം ഉണ്ടാകുമെന്നും ഭരണമോ സർക്കാരോ അല്ല, ജനങ്ങളാണ് പ്രധാന കാര്യമെന്നും ആര്‍.ബിന്ദു പറഞ്ഞു.
സ്ഥലത്തിന്‍റെ ഉടമസ്ഥത അവകാശപ്പെട്ട് 58 വർഷം മുമ്പ് പ്രദേശവാസിയായ ശങ്കരൻ നായർ കോടതിയെ സമീപിച്ചതോടെയാണ് നിയമയുദ്ധത്തിന് തുടക്കം. നാല് വർഷം മുമ്പ് സുപ്രിംകോടതി ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. 15 പ്രാവശ്യം അഡ്വക്കേറ്റ് കമീഷൻ ഉന്നതി ഒഴിപ്പിക്കാൻ എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
Adjust Story Font
16

