'സർക്കാർ എന്നും അതിജീവിതക്കൊപ്പം,വിധിയുടെ പൂർണ രൂപം പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം'; മന്ത്രി വി.ശിവൻകുട്ടി
സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.വിധിയുടെ പൂർണ രൂപം സര്‍ക്കാര്‍ പരിശോധിക്കും.ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതിജീവിതയ്ക്ക് ഒപ്പമാണ് ഇതുവരെ സർക്കാർ നിലകൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും, തുടർന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പ്രതികരിച്ചു.പീഡിപ്പിച്ചവർ ആരെന്ന് കണ്ടെത്തിയിരിക്കുന്നു. ഇനി ഗൂഢാലോചന നടത്തിയവരിലേക്ക് അധിക ദൂരമില്ലെന്നും ജയരാജൻ പ്രതികരിച്ചു.
അതേസമയം, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചു.ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
Adjust Story Font
16

