ഗസ്സ മുതൽ കഗാർ വരെ; വംശഹത്യയുടെ സൂക്ഷ്മരാഷ്ട്രീയം ചർച്ച ചെയ്ത ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ
സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി ഉദ്ഘാടനം നിർവഹിച്ചു

വംശഹത്യയുടെ ജൈവ- ഭൗമ-വംശീയ രാഷ്ട്രീയം ചർച്ച ചെയ്ത് ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ 2026. ഫെബ്രുവരി എട്ട് ഞായറാഴ്ച കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു ഏകദിന പരിപാടി സംഘടിപ്പിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി ഉദ്ഘാടനം നിർവഹിച്ചു. 'ഗുഫ്തുഗു' പോലെയുള്ള കലാ-സാംസ്‌കാരിക കൂട്ടായ്മകളുടെ ആവശ്യകത വർധിച്ചുവരുന്ന കാലമാണിതെന്ന് ജിയോ ബേബി പറഞ്ഞു.
വംശഹത്യ പ്രമേയമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ നിരവധി സാംസ്‌കാരിക പ്രവർത്തകരും സിനിമ പ്രവർത്തകരും പങ്കെടുത്തു. 'വംശഹത്യയുടെ ഇടനിലക്കാർ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെഇഎൻ, ഗസ്സയിലുൾപ്പെടെ പ്രവർത്തനപരിചയമുള്ള ഡോ. സന്തോഷ് കുമാർ, ആക്ടിവിസ്റ്റ് നിഹാരിക പ്രദോഷ് എന്നിവർ സംസാരിച്ചു.
വംശഹത്യയുടെ ഭീകരത മരണസംഖ്യകളിലോ അതിന്റെ രൂപത്തിലോ മാത്രമൊതുങ്ങുന്നതല്ല, വംശഹത്യാനന്തരം അതിജീവിക്കുന്നവരുടെ നിത്യജീവിതവും ഈ ഭീകരതയുടെ ബാക്കിപത്രമാണെന്നും ചർച്ച അഭിപ്രായപ്പെട്ടു. ഫലസ്തീനിൽ പ്രവർത്തിച്ചു പരിചയമുള്ള ഡോ. സന്തോഷ് കുമാർ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഭരണകൂട സമീപനങ്ങളും ജനകീയ പ്രതിരോധത്തിന്റെ സാധ്യതകളും പാനലിസ്റ്റായ നിഹാരിക ചൂണ്ടിക്കാട്ടി.
സിനിമ മേഖലയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംവിധായകരായ സുധ ലൂണ, കുഞ്ഞില മസിലാമണി, അഫ്രദ് വികെ, എഴുത്തുകാരി ദീദി ദാമോദരൻ എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തക ചന്ദ്ര സ്വസ്തിയായിരുന്നു ചർച്ച നയിച്ചത്. ലിംഗ നീതിയുടെ കാര്യത്തിൽ മലയാള സിനിമ പിന്നോട്ടുനടക്കുകയാണെന്ന് ചർച്ചയിൽ വിമർശനമുയർന്ന. ഒളിച്ചുകടക്കുന്ന സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും പ്രോപഗണ്ട സിനിമകളെ പോലെ തന്നെ അപകടകരമാണെന്ന് ദീദി ദാമോദരൻ അഭിപ്രായപ്പെട്ടു. പി ഭാസ്‌കരൻ, രാമു കാര്യാട്ട് ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' മുതലുള്ള സിനിമകളിൽ അത്തരം സ്ത്രീ വിരുദ്ധത വ്യക്തമാണെന്നും ദീദി ചൂണ്ടിക്കാട്ടി.
Adjust Story Font
16

