ഹജ്ജ് 2026: അപേക്ഷ സമർപ്പണം ഓഗസ്റ്റ് ഏഴിന് അവസാനിക്കും; സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട ആവശ്യപ്പെടുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
സംസ്ഥാനത്ത് നിന്നും ഇതുവരെ 23630 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്

തിരുവനന്തപുരം: അടുത്ത വർഷത്തെ (2026) ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷാ സമർപ്പണം 2025 ആഗസ്റ്റ് 7ന് അവാസനിക്കും.
അതേസമയം അപേക്ഷാ സമർപ്പണത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായ മൊത്തം അപേക്ഷകളുടെ എണ്ണം വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട അനുവദിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വ്യക്തമാക്കി.
സംസ്ഥാനത്ത് നിന്നും ഇതുവരെ 23630 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 4696 പേർ 65+വയസ് പൂർത്തിയായ റിസർവ്വഡ് കാറ്റഗറിയിലുള്ളവരും 3142 പേർ പുരുഷ തുണയില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലുൾപ്പെട്ടവരും 854 പേർ 2025 വർഷത്തെ അപേക്ഷകരിൽ നിന്നും കാത്തിരിപ്പ് പട്ടികയിൽ നിന്നും അവസരം ലഭിക്കാത്തവരും ഈ മൂന്ന് വിഭാഗങ്ങൾക്കും തെരഞ്ഞെടുപ്പൽ മുൻഗണന ലഭിക്കും.
മൊത്തം അപേക്ഷകരിൽ 14938 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത്. ലഭ്യമായ അപേക്ഷകൾ സൂക്ഷമ പരിശോധന നടത്തിയ ശേഷം കവർ നമ്പർ അനുവദിക്കുന്ന പ്രവൃത്തികൾ ഹജ്ജ് ഹൗസിൽ ധ്രുത ഗതിയിൽ പുരോഗമിക്കുകയാണ്.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളിലോ രേഖകളിലോ വ്യക്തയില്ലാത്തവ ഉണ്ടെങ്കിൽ ആയത് ക്ലിയർ ചെയ്യേണ്ടതാണ്. നറുക്കെടുപ്പിന് മുമ്പായി പരമാവധി വേഗത്തിൽ കവർ നമ്പർ ലഭ്യമാക്കുന്നതിന് അവധി ദിവസങ്ങളിലുൾപ്പടെ പ്രവൃത്തിക്കുന്നുണ്ടെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
2025ൽ അവസരം ലഭിക്കാത്തവർക്ക് ഇത്തവണ നൽകിയിട്ടുള്ള പ്രത്യേക പരിഗണന അനേകം തീർത്ഥാടകർക്ക് ഏറെ സഹായകരമാവും. അഞ്ച് വർഷം തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് തൊട്ടടുത്ത വർഷം നേരിട്ട് അവസരം നൽകുന്ന രീതി വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിറുത്തലാക്കുകയായിരുന്നു. സഊദി അറേബ്യയുമായുള്ള ഹജ്ജ് ഉടമ്പടി പ്രകാരം ഇന്ത്യക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയിൽ, ഹജ്ജ് പോളിസിയിൽ പ്രതിപാദിച്ച പ്രകാരം എഴുപത് ശതമാനം സീറ്റ് ഹജ്ജ് കമ്മിറ്റിക്കും മുപ്പത് ശതമാനം പ്രൈവറ്റ് ടൂർ ഓപ്പറേറ്റേഴ്‌സിനും വീതം വെക്കുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കുന്നു.
Adjust Story Font
16

