നീതിക്കായി വീണ്ടും തെരുവിലേക്ക്; സത്യാഗ്രഹ സമരം പുനരാരംഭിച്ച് ഹർഷിന
സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതിക്കായി വീണ്ടും തെരുവിലേക്ക്. വൈകുന്ന നീതി അനീതിയാണ് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന സത്യാഗ്രഹ സമരം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി വി അൻവറും സമരത്തിൽ പങ്കെടുത്തു.
നീതിക്കായി വർഷങ്ങളായി സമരം ചെയ്യുകയാണ് ഹർഷിന. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്രതികളുടെ വിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹർഷിന സമരവുമായി വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നത്.
പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ആണ് പിഴവ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ ലഭിച്ചത് സർക്കാരിന്റെ അലംഭാവം മൂലമാണെന്ന് കെ. മുരളീധരൻ പറഞ്ഞു.
എട്ട് വർഷത്തോളമായി വേദന തിന്ന് ജീവിക്കുകയാണ് ഹർഷിന. നീതി ലഭിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
Adjust Story Font
16

