Quantcast

'സർക്കാറിന്റെ പരാധീനതകൾ മന്ത്രി ആവർത്തിച്ചു'; ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം

സമരം തുടരുമെന്നും നാളെ രാവിലെ പതിനൊന്ന് മുതൽ നിരാഹാരം ആരംഭിക്കുമെന്നും ആശമാർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-03-19 14:39:15.0

Published:

19 March 2025 5:48 PM IST

സർക്കാറിന്റെ പരാധീനതകൾ മന്ത്രി ആവർത്തിച്ചു;  ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം
X

തിരുവനന്തപുരം: ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയായില്ലെന്ന് ആശമാർ പറഞ്ഞു. സർക്കാറിന്റെ പരാധീനതകൾ മന്ത്രി ആവർത്തിക്കുകയാണ് ചെയ്തത്. സമരം നിർത്തിപ്പോകാൻ മന്ത്രി ആവശ്യപ്പെട്ടുവെന്നും ആശമാർ പറഞ്ഞു.

സമരം തുടരുമെന്നും നാളെ രാവിലെ പതിനൊന്ന് മുതൽ നിരാഹാരം ആരംഭിക്കുമെന്നും ആശാമാർ വ്യക്തമാക്കി. ഇന്ന് രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ.

തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി നേരത്തെ ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച ചെയ്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചിരുന്നു.

സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്‍റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കുമെന്നും, സമരവേദിയിൽ 3 ആശമാർ നിരാഹാരമിരിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു.

അതേസമയം, ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ആവർത്തിച്ചു. എൻഎച്ച്എമ്മിന്റെ യോഗം ചേർന്നു. ഉന്നതതല സമിതിയുടെ ശിപാർശക്കു ശേഷമായിരിക്കും വർധനവ് എന്നും നഡ്ഡ രാജ്യസഭയിൽ വ്യക്തമാക്കി.

TAGS :

Next Story