ജീവനെടുത്ത് കാലവര്‍ഷം; തൃശൂരില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം, മൂവാറ്റുപുഴയില്‍ കനാലിൽ വീണ് മധ്യവയസ്കൻ മരിച്ചു
പാലക്കാട് കുരുടിക്കാട് കനത്തമഴയിൽ വീട് തകർന്നു

കൊച്ചി: കനത്തമഴയില്‍ സംസ്ഥാനത്ത് വ്യാപകനാശനഷ്ടം. എറണാകുളം കോതമംഗലം വെറ്റിലപ്പാറയിൽ കനത്തമഴയിൽവീട് തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. മാറാടിയിൽ കനാലിൽ വീണ് ഒരാൾ മരിച്ചു. മാറാടി സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്.
പൂയംകുട്ടി പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുകയാണ്. കുട്ടമ്പുഴ മണികണ്ഠൻ ചാൽ സ്വദേശി ബിജുവിനെയാണ് കാണാതായത്.
പാലക്കാട് കുരുടിക്കാട് കനത്തമഴയിൽ വീട് തകർന്നു.കാളാണ്ടിത്തറ സ്വദേശി കല്യാണിയുടെ വീടാണ് ശക്തമായ മഴയിൽ തകർന്ന് വീണത്.കൊടുന്തിരപ്പുള്ളിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.
കണ്ണൂർ ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് സ്വദേശി ഫർഹാൻ റൗഫിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്.
തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ രൂപൻ, രാഹുൽ ,അലീംഎന്നിവരാണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ ഇന്ന് പുലർച്ചയാണ് തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണത്.
കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽതാഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.മാവൂർ, കച്ചേരികുന്ന് ,തെങ്ങിലക്കടവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കാരശ്ശേരി ,മാവൂർ ,കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Adjust Story Font
16

