കനത്ത മഴ; കണ്ണൂരിൽ ദേശീയപാത നിർമ്മാണം നടക്കുന്ന കുപ്പത്ത് വീടുകളിൽ വെള്ളം കയറി
ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുത്ത പ്രദേശങ്ങൾ അപകട ഭീഷണിയിൽ

കണ്ണൂർ: കണ്ണൂരിൽ ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി. വീടുകളുടെ അടുക്കളയിൽ അടക്കം ചെളി നിറഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശങ്ങൾ പലതും അപകട ഭീഷണിയിലാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ ജനജീവിതം ദുരിതത്തിൽ ആയി.
അശാസ്ത്രീയമായ ദേശീയപതാ നിർമ്മാണമാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകട ഭീഷണി നേരിടുന്ന ഒരു വീട്ടിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയതായും ദേശീയപാത അധികൃതരുമായി കളക്ടർ ഇന്ന് ചർച്ച നടത്തുമെന്നും തഹസിൽദാർ വ്യക്തമാക്കി.
ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മഴക്കെടുതി തുടരുകയാണ്. മതിൽ ഇടിഞ്ഞുവീണ് വീടുകൾക്ക് ഭാഗികമായി കേടു പറ്റി. കണ്ണൂർ കുറുവയിലാണ് മതിൽ ഇടിഞ്ഞ് വീണ് വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുള്ളത്.
കണ്ണൂർ ശ്രീകണ്ഠപുരത്ത് വീടിന് മുകളിൽ മരം വീണു. കനത്ത് മഴയിൽ കൊയ്യം പാറക്കാടിയിലെ മണികണ്ഠന്റെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
മട്ടന്നൂരിൽ വീടിന് ഇടിമിന്നലേറ്റു. ബാവോട്ട്പാറയിലെ കൃഷ്ണ മുരളിയുടെ വീടിനാണ് ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് ഇരിട്ടി താലൂക്കുകളിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

