ഒരു കോടി രൂപയുടെ ആസ്തി, 45,35,620 രൂപയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
മുഖ്യമന്ത്രിയുടെ പേരില്‍ 78 സെന്റും ഭാര്യയുടെ പേരില്‍ പതിനേഴര സെന്റും ഭൂമിയുമുണ്ട്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി. 45,35,620 രൂപയുടെ നിക്ഷേപവും 56,02,000 രൂപ മൂല്യമുള്ള വസ്തു വകകളുമുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ 78 സെന്റും ഭാര്യയുടെ പേരില്‍ പതിനേഴര സെന്റും ഭൂമിയുമുണ്ട്. ഭാര്യ കമലയുടെ പേരിൽ 60, 58,442 രൂപയുടെ നിക്ഷേപമുണ്ട്. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ കൈവശം പതിനായിരം രൂപയും ഭാര്യയുടെ കൈവശം അയ്യായിരം രൂപയുമുണ്ടെന്നും പറയുന്നു. ഇരുവരുടെയും പേരിൽ ബാദ്ധ്യതകൾ ഒന്നുമില്ല. തലശേരിയില്‍ എസ്ബിഐ ബ്രാഞ്ചിലെ സേവിങ്സ് അക്കൗണ്ടിലാണ് 5,13,847 രൂപയുള്ളത്. പിണറായി സര്‍വീസ് സഹകരണ ബാങ്കില്‍ 6,312 രൂപയും മറ്റൊരു അക്കൗണ്ടുകളില്‍ 1,81,822 രൂപയും 2000 രൂപയുമാണ് മുഖ്യമന്ത്രിക്കുള്ളത്. സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയില്‍ 37,11,039 രൂപയും പിണറായിയുടെ പേരിലായുണ്ട്. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപ മൂല്യമുള്ള 1000 ഓഹരികളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഓഹരി, പിണറായി ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തില്‍ 100 രൂപയുടെ ഒരു ഓഹരി എന്നിവയാണ് മറ്റു നിക്ഷേപം. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഒരു ലക്ഷം മൂല്യമുള്ള 1000 ഓഹരികള്‍ പിണറായിക്കുണ്ട്. ആകെ 4535620 രൂപയാണ് അദ്ദേഹത്തിന്‍റെ നിക്ഷേപം.
ധർമ്മടം മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയ മുഖ്യമന്ത്രി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
Adjust Story Font
16

