Quantcast

'പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചു, ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചത്'; വാളയാര്‍ വംശീയ കൊലപാതക കേസിൽ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതി

എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    19 March 2026 5:47 PM IST

പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചു, ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചത്; വാളയാര്‍ വംശീയ കൊലപാതക കേസിൽ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതി
X

കൊച്ചി: വാളയാര്‍ വംശീയ കൊലപാതക കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്സി/എസ്ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്.

വിചാരണക്കോടതിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചു. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ല. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്ന് ജസ്റ്റിസ് എ. ബദ്റുദ്ദീന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിലെ എട്ട് പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘമാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ആശ്വാസകരമെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സിൽ പറഞ്ഞു.

2025 ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ശരീരമാകെ ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും, തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് മണ്ണാർക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയ മണ്ണാർക്കാട് എസ്‍സി/എസ്‍ടി കോടതി വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story