വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ; തുടർനടപടികൾ കോടതിയുടെ വിധിപ്രകാരം
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ് വിഭജനത്തിന്റെ തുടർനടപടികളെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഒറ്റപ്പാലം, ഗുരുവായൂർ, വടകര, മുൻസിപ്പാലിറ്റികളുടെ വാർഡ് വിഭജനത്തിനും വിധി ബാധകമാകും. അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹരജികളും ഹൈക്കോടതി സ്വീകരിച്ചു.
ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, ഗുരുവായൂർ മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കഠിനംകുളം ഗ്രാമപഞ്ചായത്ത്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, അയ്യംപുഴ ഗ്രാമപഞ്ചായത്ത്, ചെങ്ങള ഗ്രാമപഞ്ചായത്ത്, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പരിഗണിച്ച തദ്ദേശ സ്ഥാപനങ്ങൾ. അനിൽ കെ.നരേന്ദ്രൻ, മുരളീകൃഷ്ണ.എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അപ്പീൽ പരിഗണിച്ചത്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി ശോഭിതയും കെ.മൊയ്തീൻ കോയയും പ്രതികരിച്ചു. കൃത്യമായ വിവരങ്ങളാണ് കോടതിമുമ്പാകെ സമർപ്പിച്ചത്. സങ്കുചിതരാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയാണ് കോർപറേഷനിൽ വാർഡ് വിഭജനം നടന്നിരുന്നത്. 3000ത്തോളം കെട്ടിടങ്ങൾ രേഖകളില്ല. കമ്മീഷൻ നിയോഗിച്ച ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥർ യുഡിഎഫ് ഉന്നയിച്ച പരാതികൾ ശരിവച്ച് കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടും കമ്മീഷൻ പരിഗണിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.
Adjust Story Font
16

