കോട്ടയത്ത് റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി

കോട്ടയം: കോട്ടയം പാലാ കരൂരിലെ റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയ ഫാക്ടറി പൂട്ടണമെന്ന കോടതി വിധിയില്‍ ആശ്വാസിക്കുകയാണ് പ്രദേശവാസികൾ.
പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ് . ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. മുനിസിപ്പാലിറ്റിയുടെയും വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെയും ലൈസന്‍സ് ഇല്ലാതെയായിരുന്നു ഫാക്ടറിയുടെ പ്രവർത്തനം. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
10 വര്‍ഷം പൂട്ടിക്കിടന്ന ശേഷം അടുത്തിടെയാണ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചത്. അനധികൃത പ്രവർത്തനത്തിനെതിരെ നിരവധി പരാതികൾ നൽകി. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഫാക്ടറി നടത്തിപ്പുകാരുടെ നീക്കം.
Adjust Story Font
16

