ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി
ക്രമക്കേടുകൾ തെളിഞ്ഞാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ക്രമക്കേടുകൾ തെളിഞ്ഞാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടിയിരുന്നു. മൂന്ന് ആഴ്ചത്തെ സാ വകാശമാണ് ആവശ്യപ്പെട്ടത്. തുക സംബന്ധിച്ച് ഊരാളുങ്കലുമായി ധാരണയിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് സ്പോൺസർ ആണോ എന്ന ചോദ്യത്തിന് മന്ത്രി വി. എൻ വാസവൻ നിയമസഭയിൽ വ്യത്യസ്ത മറുപടികളാണ് നൽകിയത്.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ആദ്യ ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചതാണ്. പുതുക്കിയ റിപ്പോർട്ട് ഈ മാസം 26 ന് മുമ്പ് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇവൻ്റ് കമ്പനിയായ ഊരാളുങ്കലിനു കീഴിലെ IIIC ചെലവ് തുകയായ 7.11 കോടി രൂപ വേണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ദേവസ്വം ബോർഡ് 4.99 കോടി മാത്രമേ നൽകൂ. ഒത്തുതീർപ്പിലെത്താത്തതാണ് ഓഡിറ്റ് വൈകിപ്പിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ നേരിട്ടു പരിശോധിക്കാൻ ഹൈക്കോടതി. അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കണക്കുകൾ നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് സ്ഥാപനത്തോട് ദേവസ്വം ബോർഡിൽ നിന്നും നൽകപ്പെട്ട രേഖകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
കണക്കുകൾ കോടതിയിൽ സമർപ്പിക്കാൻ ദേവസ്വം ബോർഡ് മൂന്നാഴ്ച കൂടി സമയം ചോദിച്ചെങ്കിലും കൂടുതൽ സമയം നൽകാൻ കോടതി തയ്യാറായില്ല. കൂടാതെ ഓഡിറ്റ് നടത്തിയ സ്വകാര്യ സ്ഥാപനമായ വിജയൻ അസോസിയേറ്റ്സിനെ കേസിൽ കക്ഷി ചേർത്തു. എല്ലാ പ്രാഥമിക രേഖകളും, ബില്ലുകളും, വൗച്ചറുകളും, ബാങ്ക് സ്റ്റേറ്റുമെന്റുകളും വ്യാഴാഴ്ചയ്ക്കകം ഹൈക്കോടതിയിൽ ഹാജരാക്കാനും ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.
Adjust Story Font
16

