അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന വിദ്യാർഥിക്ക് ഓൺലൈൻ പഠനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
തടവിൽ നിയമപഠനം തുടരാൻ ഓൺലൈൻ ക്ലാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് സ്വദേശി വിജിത് വിജയൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

കൊച്ചി: അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിയുന്ന വിദ്യാർഥിക്ക് ഓൺലൈൻ പഠനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. തടവിലായിരിക്കെ നിയമപഠനം തുടരാൻ ഓൺലൈൻ ക്ലാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് സ്വദേശി വിജിത് വിജയൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ജയിലിലെ തടവുകാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം എന്നത് ജയിൽ ചട്ടമാണെങ്കിലും, എല്ലാ തടവുകാർക്കും ഒരേ വിധത്തിലുള്ള ഇളവുകൾ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ പ്രകാരം ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന പ്രതിക്ക് ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ നൽകുന്നത് സുരക്ഷാ ഭീഷണിയാകുമെന്ന് കോടതി നിരീക്ഷിച്ചു.
2024 - 25 അധ്യയന വർഷത്തിൽ നിയമ പ്രവേശന പരീക്ഷയിൽ വിജയിച്ച് എറണാകുളം ലോ കോളജിൽ പ്രവേശനം നേടിയ വിജിത്ത്, ജയിലിൽ നിന്ന് ക്ലാസുകളിൽ പങ്കെടുക്കാനാവാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഹൈക്കോടതിയെ സമീപിച്ചത്. അതീവ സുരക്ഷാ തടവുകാരനായതിനാൽ ഓൺലൈൻ പഠനം അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എൻ. നഗരേഷ് ആണ് ഹരജി തള്ളിയത്.
Adjust Story Font
16

