'യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല; അന്തിമ പട്ടിക തയാറാക്കിയിട്ടുമില്ല'- പ്രിൻസിപ്പൽ നിയമന വിവാദത്തില്‍ ആര്‍.ബിന്ദു
സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയിൽ നിന്ന് തൽക്കാലം നിയമനം നടത്തേണ്ടതില്ല എന്ന് മന്ത്രി നിർദേശം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.

തിരുവനന്തപുരം: സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുളള പട്ടിക വൈകാൻ കാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടന്ന വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ആർ.ബിന്ദു. പ്രിൻസിപ്പൽ നിയമനം യു.ജി.സി ചട്ടങ്ങളോ സ്പെഷ്യൽ റൂൾസ് നിബന്ധനകളോ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അന്തിമ പട്ടിക എവിടെയും തയാറാക്കിയിട്ടില്ല. ഓരോ കോളേജിനെയും ഓരോ പ്രത്യേക സ്ഥാപനമായി കണ്ട് നിയമനം നടത്തണമെന്നാണ് യു.ജി.സി നിബന്ധന. കോടതിയിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം നിയമന കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ എന്നും ആർ.ബിന്ദു പറഞ്ഞു.
സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയിൽ നിന്ന് തൽക്കാലം നിയമനം നടത്തേണ്ടതില്ല എന്ന് മന്ത്രി നിർദേശം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. പി.എസ്.സി അംഗീകരിച്ച അന്തിമപട്ടിക കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്നും വിഷയം പുനപരിശോധിക്കാൻ ഒരു അപ്പീൽ കമ്മിറ്റിയെ നിയമിക്കാനും നിർദേശിച്ച് മന്ത്രി 2022 നവംബർ 12ന് ഫയലിൽ കുറിപ്പെഴുതി. ഈ ഇടപെടൽ മൂലമാണ് പ്രിൻസിപ്പൽ നിയമനം വീണ്ടും അനന്തമായി നീണ്ടത്. തുടർന്ന് 2023 ജനുവരിയിൽ അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. അതിനുശേഷം ആണ് സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്തി പുതിയ 76 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടിക കരട് പട്ടിക മാറ്റുന്നത് ചട്ടവിരുദ്ധമാണെന്നും വിഷയം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പരാതിക്കാരനായ ഡോ.ബാബു മീഡിയവണിനോട് പറഞ്ഞു.
എന്നാൽ അന്തിമ പട്ടികയിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അതു പരിഹരിക്കാനാണ് അപ്പീൽ കമ്മിറ്റിയെ നിയമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. പുതുക്കിയ പട്ടികയിൽ നിന്നും നിയമനം നടത്താനുള്ള സർക്കാരിന്റെ നീക്കത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി തിരിച്ചടിയായിട്ടുണ്ട്. ജൂലൈ 24 ന് പുറപ്പെടുവിച്ച വിധിയിൽ 43 അംഗ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നാണ് നിഷ്കർഷിക്കുന്നത്.
Adjust Story Font
16

