'ഇനിയൊരു രാഷ്ട്രീയത്തടവുകാരനെ കൂടി ഭരണകൂടം കൊലപ്പെടുത്തരുത്'; ആരോഗ്യനില വഷളായ പിഎഫ്‌ഐ മുൻ ചെയർമാൻ ഇ.അബൂബക്കറിനെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ
72 വയസുകാരനായ ഇ. അബൂബക്കർ കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, അദേഹത്തെ അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ 'ക്യാമ്പയിൻ എഗൈൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ' (CASR). ഭരണകൂടത്തിന്റെ അവഗണന മൂലം ജയിലിൽ മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി കൊല്ലപ്പെടാൻ ഇടയാക്കരുതെന്ന് സംഘടനകൾ പ്രസ്താവനയിലൂടെ പറഞ്ഞു.
72 വയസുകാരനായ ഇ. അബൂബക്കർ കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്. നിലവിൽ ദില്ലിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദേഹത്തിന്റെ നില അതീവ സങ്കീർണമാണെന്നാണ് റിപ്പോർട്ടുകൾ. കടുത്ത നെഞ്ചിലെ അണുബാധ, വിട്ടുമാറാത്ത ചുമ, രക്തസമ്മർദത്തിലും പഞ്ചസാരയുടെ അളവിലും ഉണ്ടായ വ്യതിയാനം, ഓക്സിജൻ നിലയിലെ കുറവ് എന്നിവ അദേഹത്തെ അലട്ടുന്നുണ്ട്.
പാർക്കിൻസൺസ് രോഗം, പ്രമേഹം, കാഴ്ചശക്തി കുറവ് എന്നിവയ്ക്ക് പുറമെ കാൻസർ ബാധിതൻ കൂടിയായ അബൂബക്കറിന് നിരന്തരമായ വൈദ്യസഹായം ആവശ്യമാണ്. സ്റ്റാൻ സ്വാമി, പാണ്ഡു നരോട്ടെ, കഞ്ചൻ നാനാവരെ തുടങ്ങിയവർ ജയിലിൽ ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യം സംഘടനകൾ ചൂണ്ടിക്കാട്ടി. ജി.എൻ സായിബാബയുടെ മരണവും സമാനമായ വ്യവസ്ഥാപിത അവഗണനയുടെ ഫലമാണെന്ന് സംഘടനകൾ ആരോപിച്ചു.
'ഇനിയും ഒരു രാഷ്ട്രീയ തടവുകാരൻ കൂടി ഭരണകൂടത്താൽ കൊല്ലപ്പെടുന്നത് കാണാൻ വയ്യ. സ്റ്റാൻ സ്വാമി അടക്കമുള്ളവരുടെ മരണം പഠിപ്പിക്കുന്നത് നിശബ്ദത ഇത്തരം കൊലപാതകങ്ങൾക്ക് വഴിയൊരുക്കുമെന്നാണ്.' CASR പ്രസ്താവനയിൽ പറഞ്ഞു.
2022 സെപ്റ്റംബറിലാണ് എൻഐഎ ഇ.അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതിയും സുപ്രിംകോടതിയും അദേഹത്തിന്റെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (APCR), ഭീം ആർമി, പീപ്പിൾസ് വാച്ച് തുടങ്ങിയ സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. മാനുഷിക പരിഗണന നൽകി അദേഹത്തെ അടിയന്തരമായി മോചിപ്പിക്കണമെന്നും അർഹമായ ചികിത്സ ഉറപ്പാക്കണമെന്നും സിവിൽ സൊസൈറ്റി അംഗങ്ങളോടും സംഘടനകൾ ആഹ്വാനം ചെയ്തു.
Adjust Story Font
16

