'ആരെയെങ്കിലും എംഎൽഎ ആക്കാനല്ല ഞാൻ രാജിവച്ചത്'; അതൃപ്തി പരസ്യമാക്കി പി.വി അൻവർ
ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയിൽ അതൃപ്തി പരസ്യമാക്കി പി.വി അൻവർ. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്. ജയസാധ്യത പരിഗണിച്ചാകണം സ്ഥാനാർഥി നിർണയമെന്ന് അദ്ദേഹം പറഞ്ഞു.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ നടത്തുന്നത് അന്തംകെട്ട നീക്കമാണ്. വേണ്ടിവന്നാൽ നിലമ്പൂരിൽ മൽസരിക്കുമെന്ന സൂചന കൂടി അൻവർ നൽകി. ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ ജയസാധ്യത ഇല്ലെന്നാണ് അൻവർ ക്യാമ്പിന്‍റെ വിലയിരുത്തൽ. പിണറായിസത്തെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് തന്‍റെ പിന്തുണയെന്നും അൻവര്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി സംബന്ധിച്ച് ഈയടുത്ത് തന്നോട് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂവൻപഴം കൊണ്ട് കഴുത്തറക്കുക എന്ന് കേട്ടിട്ടുണ്ടോ? കത്തി കൊണ്ട് അറുത്താൽ വേദന വരും ചോര വരും. ആ പണിയാണ് എനിക്കിട്ട് ചെയ്തോണ്ടിരുന്നത്. അപ്പോ ഞാനിങ്ങനെ ആലോചിച്ചു...എന്തിനാ പടച്ചോനെ ഈ ചങ്ങാതി എന്നെ ഇങ്ങനെ പ്രയാസത്തിലാക്കുന്നതെന്ന്. എനിക്കതിന് ഉത്തരം കിട്ടിയില്ല. ഇപ്പോ മരുമോന് വേണ്ടിയിട്ട് എന്തൊക്കെ നടന്നു. കണ്ണൂരിലെ എല്ലാ ജയരാജൻമാരെയും മുക്കിലാക്കിയില്ലേ. ഇപ്പം ഒരു സെക്രട്ടറി വന്നത് എവിടെ നിന്നാണെന്ന് അറിയാമല്ലോ? കോഴിക്കോട് എന്താ ചെയ്തത്. കോഴിക്കോട് ആദ്യം എളമരം കരീമിനെ വെട്ടി ഒരു മൂലക്കാക്കി. ഇപ്പോ അദ്ദേഹത്തെ കാണാറുണ്ടോ? ഇപ്പോൾ മോഹനൻ മാഷിനെയും വെട്ടി സൈഡാക്കി. ഇപ്പ മൂപ്പരുടെ സന്തത സഹചാരി ഒരു മെഹബൂബ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പ്രദീപ് കുമാറാണ്. മുഖ്യമന്ത്രിയുടെ മരുമോനിസത്തിന്റെ ഗ്രൂപ്പുകളാണ് ഇപ്പോൾ സിപിഎം ഭരിക്കുന്നതെന്നും അൻവര്‍ ആരോപിച്ചു.
ദേശീയപാത നിർമാണത്തിൽ സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ തെറ്റാണെന്നും അൻവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ദേശീയപാതയ്ക്ക് പണം മുടക്കിയ ഏക സംസ്ഥാനമെന്ന് മന്ത്രിയും ആവർത്തിച്ച് അവകാശപ്പെട്ടു. ഇത് പച്ചക്കള്ളം ആണ്. പത്ത് സംസ്ഥാനങ്ങൾ പണം മുടക്കിയ വിശദാംശം എളമരം കരീം എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി തന്നെ നൽകിയതാണെന്നും അൻവർ പറഞ്ഞു. ഗഡ്കരി മറുപടി നൽകിയതിൽ ഇത് വ്യക്തമാണ്. സ്ഥലം ഏറ്റെടുപ്പിൻ്റെ 25 ശതമാനം ആണ് കേരളം നൽകിയത്. ഡൽഹി സര്‍ക്കാര്‍ 3600 കോടി രൂപ മുടക്കി. ബിഹാർ സ്ഥലമേറ്റെടുപ്പിൻ്റെ മുഴുവൻ ചെലവും വഹിച്ചു. തമിഴ്നാട്, കർണാടക ആന്ധ്ര സ്ഥലം ഏറ്റേടുപ്പിൻ്റെ മൊത്തം ചെലവിൻ്റെ 50 ശതമാനം ചെലവ് വഹിച്ചുവെന്നും അൻവര്‍ പറഞ്ഞു.
Adjust Story Font
16

