'രാഹുല്‍ മാങ്കൂട്ടത്തില്‍-അന്‍വര്‍ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ല'; അടൂര്‍ പ്രകാശ്
'ആരുടെയും സഹായമില്ലാതെ യുഡിഎഫ് വന്‍വിജയം നേടും'

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍എ-പി.വി അന്‍വര്‍ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 'ഞങ്ങൾ പല ആളുകളെയും കാണുന്നുണ്ട്. അൻവറിനെതിരെ യുഡിഎഫ് വാതിലിടച്ചു കുറ്റിയിട്ടു എന്ന് മാധ്യമങ്ങളാണ് പറയുന്നത്. നിലമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിൽ യുഡിഎഫിന് ഒരുഭയപ്പാടും ഇല്ല. നോമിനേഷൻ തീയതി നാളെയാണ്. അതിന് ശേഷം കൂടുതൽ കാര്യം പ്രതികരിക്കാം.ആരുടെയും സഹായമില്ലാതെ യുഡിഎഫ് വന്‍വിജയം നേടും'.. അദ്ദേഹം പറഞ്ഞു.
അതേസമയം, പി.വി അൻവറിനെ രാത്രി വീട്ടിലെത്തി കണ്ടത് പാർട്ടി നിർദേശപ്രകാരമല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. പിണറായിസത്തിനെതിരെ നിലപാട് എടുക്കുന്നയാൾ വൈകാരികമായി പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും രാഹുൽ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' രണ്ട് പേർ സംസാരിച്ചൊരു കാര്യത്തെക്കുറിച്ച് പുറത്തുപറയുന്നത് ശരിയല്ലാത്തത് കൊണ്ടാണ് എന്താണ് പറഞ്ഞതെന്ന വിശദാംശങ്ങളിലേക്ക് പോകാത്തത്. അദ്ദേഹത്തിന്റെ ട്രാക്ക് തെറ്റാണ് എന്നൊരു തോന്നൽ എനിക്കുണ്ടായി. പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാളെന്ന നിലയിൽ അദ്ദേഹം എടുക്കേണ്ടുന്ന നിലപാടല്ല ഇപ്പോൾ എടുക്കുന്ന്. അതുകൊണ്ട് അദ്ദേഹത്തെ കണ്ടു''- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പ്രതികരിച്ചിരുന്നു. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ, ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.സ്വരാജ് പറഞ്ഞു.
Adjust Story Font
16

