തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി

തൃശൂർ: തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പോലീസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തൽ.
ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറാണ് അന്വേഷണത്തിൽ നിർണായകമായത്. സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്. കടയിൽ ഉള്ളവർക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുട്ടില്‍ പതുങ്ങിയിരുന്ന മൂന്ന് പേരാണ് സുനിലിനെയും ഡ്രൈവറെയും വെട്ടിയത്.
സുനിലിന്‍റെ കാലിനും അജീഷിന്‍റെ കൈക്കും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.ചികിത്സയിലുള്ള സുനിലിന്‍റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.
Adjust Story Font
16

