ക്രോസ് മസാജിങ് വ്യാപകമായി നടക്കുന്നു; കോർപറേഷനിലെ സ്പാകളിൽ പരിശോധന നടത്തുമെന്ന് തിരുവനന്തപുരം മേയർ
ചില പൊലീസുകാർ അനധികൃത സ്പാകൾക്ക് കൂട്ടുനിൽക്കുകയാണെന്നും വി.വി രാജേഷ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ സ്പാകളിൽ പരിശോധന നടത്തുമെന്ന് മേയർ വി.വി രാജേഷ്. കോർപറേഷനും പൊലീസുമായി ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തുക. പല ഇടങ്ങളിലും മസാജ് ചെയ്യുന്ന ആളും ഡോക്ടറും ഉണ്ടാകാറില്ല. ചില പൊലീസുകാർ അനധികൃത സ്പാകൾക്ക് കൂട്ടുനിൽക്കുകയാണെന്നും വി.വി രാജേഷ് പറഞ്ഞു.
പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുവെന്നും രാജേഷ് പറഞ്ഞു. സ്ത്രീകൾ പുരുഷന്മാരെ മസാജ് ചെയ്യാൻ പാടില്ല, തിരിച്ചും പാടില്ലെന്നാണ് നിയമം. എന്നാൽ സ്പാകളുടെ മറവിൽ വ്യാപകമായി ഇത്തരത്തിലുള്ള മസാജിങ് നടക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.
ലൈസൻസ് ഉണ്ടെന്ന് കരുതി അനാശ്യാസ പ്രവർത്തനം നടത്താം എന്ന് കരുതരുത്. തിരുവനന്തപുരത്ത് ഒരു കുട്ടിയെ വിളിച്ചുവരുത്തി കൈയേറ്റം ചെയ്തു എന്ന് അറിഞ്ഞു. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും രാജേഷ് പറഞ്ഞു. ഒരു വർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്. ലൈസൻസ് നൽകിയതിന്റെ വിശദാംശങ്ങൾ എല്ലാം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

