കായിക പരീക്ഷയില്‍ തോറ്റവര്‍ക്കും പങ്കെടുക്കാത്തവര്‍ക്കും ഇന്‍സ്‌പെക്ടര്‍ പദവി; മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പൊലീസില്‍ അസാധാരണ നിയമനം
ബോഡി ബിൽഡർമാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും ഇൻസ്പെക്ടർമാരായി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

തിരുവനന്തപുരം: കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് പൊലീസിൽ ഇൻസ്പെക്ടറായി നിയമനം. ബോഡി ബിൽഡർമാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും ഇൻസ്പെക്ടർമാരായി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.
ഇരുവരുടെയും സ്പോർട്സ് ക്വാട്ടയിൽ നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. സിപി എം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും. കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തിരുന്നെങ്കിലും ഷിനു പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് പങ്കെടുക്കുകയും ചെയ്തിരുന്നില്ല. ഇരുവർക്കും വീണ്ടും കായികക്ഷമത പരീക്ഷ നടത്താൻ ആലോചിച്ചിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.
നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെയുള്ളവരെ പൊലീസിൽ നിയമിച്ചപ്പോൾ മെഡിക്കൽ പരിശോധന മാത്രമേ നടത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇവർക്ക് കായികക്ഷമത പരിശോധന ആവശ്യമില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇരുവരെയും പൊലീസിൽ നിയമിക്കുന്നതിനെ മുൻ സംസ്ഥാന പൊലീസ് മേധാവി എതിർത്തിരുന്നു.
Adjust Story Font
16

