വഖഫ് ഭേദഗതി ബിൽ; വംശീയ ആക്രമണമെന്ന് ജമാഅത്തെ ഇസ്‌ലാമി
ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബിൽ വംശീയ ആക്രമണമാണെന് ജമാഅത്തെ ഇസ്‌ലാമി. ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
''വഖഫ് സ്വത്ത് കയ്യടക്കാനും, അതിൽ സർക്കാറിനും ഇതര മത വിഭാഗത്തിൽപെട്ടവർക്കും യഥേഷ്ടം കൈ കടത്താനുള്ള ശ്രമം, ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ ചട്ടക്കൂട് ഉപയോഗിച്ച് കൊണ്ട് തന്നെ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും മതേതര- ജനാധിപത്യ സ്വഭാവങ്ങളും തകർക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതൊരു രാജ്യം സ്വന്തം ജനതയോട് ചെയ്യുന്ന ചതിയും മാപ്പർഹിക്കാത്ത പാതകവുമാണ്''- ഫേസ്ബുക്ക് പോസ്റ്റില്‍ പി. മുജീബ് റഹ്മാൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വഖഫ് ഭേദഗതി ബിൽ മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള വംശീയ ഭരണകൂടത്തിന്റെ കയ്യേറ്റമാണ്. ദൈവപ്രീതിക്കായി വ്യക്തികൾ ചെയ്യുന്ന ദാനമാണ് വഖഫ്. ഒരു സമുദായത്തിന്റെ വിശ്വാസവും വിയർപ്പുമാണത്. അതു കൊണ്ടുതന്നെ വഖഫ് സ്വത്ത് മുസ്‌ലിം ജനതക്ക് രാജ്യത്ത് കിട്ടേണ്ട ഔദാര്യവുമല്ല. ഇന്ത്യയിൽ ഓരോ മതസാമൂഹ്യ വിഭാഗങ്ങൾക്കും അവരുടേതായ പ്രത്യേക അവകാശങ്ങൾ ഉറപ്പ് നൽകുന്നതാണ് നമ്മുടെ ഭരണഘടന.
മറ്റേതൊരു സാമൂഹ്യ വിഭാഗങ്ങൾമെന്നതുപോലെ മുസ്‌ലിം സമുദായത്തിനും വകവെച്ചുകിട്ടേണ്ട ഈ അവകാശം കവർന്നെടുക്കാനുള്ള സർക്കാരിന്റെ ഏകപക്ഷീയ നീക്കമാണ് വഖഫ് ദേതഗതിബിൽ. വഖഫ് സ്വത്ത് കയ്യടക്കാനും, അതിൽ സർക്കാറിനും ഇതര മത വിഭാഗത്തിൽ പെട്ടവർക്കും യഥേഷ്ടം കൈ കടത്താനുള്ള ശ്രമം, ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയാണ് ചോദ്യം ചെയ്യുന്നത്.
ജനാധിപത്യ ചട്ടക്കൂട് ഉപയോഗിച്ച് കൊണ്ട് തന്നെ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും മതേതര- ജനാധിപത്യ സ്വഭാവങ്ങളും തകർക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതൊരു രാജ്യം സ്വന്തം ജനതയോട് ചെയ്യുന്ന ചതിയും മാപ്പർഹിക്കാത്ത പാതകവുമാണ്. ജനാധിപത്യ സംവിധാനങ്ങൾ വംശീയ അജണ്ട നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോൾ നീതിക്ക് വേണ്ടി ജനകീയ ഇടങ്ങളായ തെരുവുകളിലേക്കിറങ്ങാൻ രാജ്യത്തെ മർദ്ദിത ജനത നിർബന്ധിതരാവും. വഖഫ് ബില്ലിൽ മൗനം പാലിക്കുന്നവരും, സർക്കാരിനെ പിന്തുണക്കുന്നവരുമറിയുക, ഇത് കേവലം മുസ്‌ലിം വിരുദ്ധനീക്കമല്ല, വംശീയ ആക്രമണമാണ്. ഈ 'വംശശുദ്ധി നശീകരണ പദ്ധതി'യിൽ നിന്നാരും ഒഴിവാകില്ല എന്നതാണ് ചരിത്രം. ഈ വംശീയഭ്രാന്ത് താമസിയാതെ നിങ്ങളുടെ കതകും ആരാധനാലയങ്ങളുടെ പടവും തേടി കടന്നുവരും.
പൗരാവകാശങ്ങളുടെ മൗലികമായ ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്. വിചാരധാരയിൽ ഒന്നാം ശത്രു മുസ്‌ലിമെങ്കിൽ തൊട്ടടുത്ത സ്ഥാനത്ത് ക്രിസ്ത്യാനിയാണ്. അതിനാൽ, ഫാഷിസത്തിൻ്റെ വംശീയ നീക്കങ്ങൾക്ക് വഴങ്ങുകയല്ല, നിയമപരമായും ജനാധിപത്യപരമായുമുള്ള ചെറുത്തുനിൽപ്പുകൾ രൂപപ്പെടുത്തുകയാണ് ഇന്ത്യാരാജ്യം ചെയ്യേണ്ടത്'
Adjust Story Font
16

