ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്ന പരാമർശം: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്
പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് നോട്ടീസ് അയച്ചിരിക്കുന്നത്

കോഴിക്കോട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്നും സംഘടന തീവ്രവാദ സ്വഭാവമുള്ളതാണെന്നും ആരോപിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ. അമീൻ ഹസൻ മുഖേനയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ ഈ വിവാദ പരാമർശം നടത്തിയത്. പണം നൽകിയെന്ന വാർത്തയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് വോട്ട് നേടാനുമാണ് ശോഭ സുരേന്ദ്രൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
ബിജെപി നേതാവിൻ്റെ വാക്കുകൾ സംഘടനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും നോട്ടീസ് വ്യക്തമാക്കുന്നു. വാർത്താ സമ്മേളനത്തിലൂടെ സംഘടനയ്‌ക്കെതിരെ ആക്ഷേപം ഉന്നയിച്ച ശോഭാ സുരേന്ദ്രൻ, അത് തിരുത്താൻ തയ്യാറായില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനം.
Adjust Story Font
16

