ജാസ്‌ലിയയുടെ മരണം; വാഹനത്തിന്റെ ഫോട്ടോ എടുക്കാൻ പോലും സമ്മതിച്ചില്ല, പ്രതിയെ പിടികൂടാൻ എന്താണിത്ര താമസം?; പൊലീസിനെതിരെ കുടുംബം
കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി പ്രതി ഡോ.സിറിയക് പി.ജോർജ് കോടതിയെ സമീപിച്ചു

കൊച്ചി: 19കാരിയുടെ മരണത്തിനിടയാക്കിയ അങ്കമാലി അപകടത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ട്. ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസുകാർ വാഹനത്തിന്റെ ഫോട്ടോയെടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസുകാർ നോക്കിയിരുന്നെങ്കിൽ പ്രതിയെ പിടികൂടാമായിരുന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി.
പ്രതിയായ ഡോ.സിറിയക് പി.ജോർജ് സമ്പന്ന കുടുംബത്തിൽപെട്ടയാളാണെന്നും സിസിടിവി ഉണ്ടായിട്ടും പ്രതിയെ പിടിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കുടുംബം പറഞ്ഞു. ജീവൻ രക്ഷിക്കേണ്ടയാൾ തന്നെ ജീവൻ എടുത്തു. ഇത്തരക്കാർ ഡോക്ടർ ആയാൽ ഭാവിയിൽ എന്താകുമെന്നും അമ്മ പറഞ്ഞു. പൊലീസ് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അവയവദാനത്തിന്റെ പ്രക്രിയയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ പോയപ്പോൾ വൈകിയാണ് തന്നതെന്നും കുടുംബം ആരോപിച്ചു.
ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി പ്രതി ഡോ.സിറിയക് പി.ജോർജ് കോടതിയെ സമീപിച്ചു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Adjust Story Font
16

