'മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കുക'; സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവർത്തകർ
ചാനൽ ചർച്ചക്കിടെയാണ് സിപിഎം പ്രതിനിധിയായി പങ്കെടുത്ത ഡോ. ഗോപൻ പാനലിൽ അഞ്ചുപേരിൽ ഒരാൾ ഇസ്‌ലാം തീവ്രവാദിയാണ് എന്നു പറഞ്ഞത്

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ മറ്റു പാനലിസ്റ്റുകൾക്കൊപ്പം എൻ.പി ചെക്കുട്ടിയും പങ്കെടുത്തിരുന്നു. ഡോ. ഗോപനാണ് സിപിഎം പ്രതിനിധിയായി പാനലിലുണ്ടായിരുന്നത്. ഒരു കോൺഗ്രസ് പ്രതിനിധിയും ഒരു വിഎച്ച്പി പ്രതിനിധിയുമായിരുന്നു ഇതര പാനലിസ്റ്റുകൾ.
ചർച്ചയ്ക്കിടയിൽ ഡോ. ഗോപൻ പാനലിൽ അഞ്ചുപേരിൽ ഒരാൾ ഇസ്‌ലാം തീവ്രവാദിയാണ് എന്നു പറഞ്ഞു. എൻ.പി ചെക്കുട്ടിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും സാഹചര്യംകൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹത്തെയാണെന്നത് വ്യക്തമായിരുന്നു. ഇത് സ്മൃതി പരുത്തിക്കാട് ചോദ്യം ചെയ്തു. സ്വാഭാവികമായും ചർച്ച വാക്കുതർക്കത്തിലേക്ക് നീങ്ങി. താനൊരു തിയ്യന്റെയും തിയ്യത്തിയുടെയുടെയും മകനാണെന്നും പാകിസ്താനിലേക്ക് അയക്കരുതെന്നുമായിരുന്നു എൻ.പി ചെക്കുട്ടിയുടെ മറുപടി.
ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കിടയിൽ ഇസ്‌ലാമോഫോബിക് വംശീയത എത്രമാത്രം ആഴത്തിൽ വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഡോ. ഗോപന്റെ പ്രതികരണം. ഈ രീതിയിൽ എൻ.പി ചെക്കുട്ടി മുൻകാലങ്ങളിലും ഇടതുപക്ഷ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം മാനേജ്‌മെന്റ് പത്രമായ തേജസിൽ എഡിറ്ററായി ജോലി ചെയ്തുവെന്നതാണ് അദ്ദേഹത്തെ ആക്രമിക്കുന്നതിന് വംശീയവാദികൾ കാരണമായി പറഞ്ഞിരുന്നത്. വംശീയത മുസ്ലിംകളെ മാത്രമല്ല മുസ്‌ലിംകളോട് ചേർന്നുനിൽക്കുന്നവരെയും ഇരകളാക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. തീവ്രവാദി, ഭീകരവാദി, പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് തുടങ്ങിയ പദങ്ങൾ ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരകരുടെ കൈയിലെ സ്ഥിരം ആയുധങ്ങളാണ്.
എൻ.പി ചെക്കുട്ടി കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. തേജസിന് പുറമെ ദേശാഭിമാനി, കൈരളി ടിവി, ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ചരിത്രകാരനാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിലവിൽ സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ നേതാവുമാണ്. വിദ്യാർഥി കാലത്ത് എസ്എഫ്‌ഐ നേതാവാണെന്നതിന് പുറമെ കോഴിക്കോട് സർവകലാശാല യൂണിയന്റെ നേതൃപദവിയും അലങ്കരിച്ചിരുന്നു. ഇത്തരമൊരാൾക്കെതിരെ നടന്ന ഇസ്ലാമോഫോബിക് വംശീയ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കീഴാള വിരുദ്ധമായ ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിക്കേണ്ടത് പ്രധാനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
കെജിഎസ്, കൽപ്പറ്റ നാരായണൻ, സണ്ണി എം കപിക്കാട്, ഡോ. ജെ.ദേവിക, കെ.സി ഉമേഷ് ബാബു, ആർ.രാജഗോപാൽ (സീനിയർ ജേണലിസ്റ്റ്), കെ.രാജഗോപാൽ (സീനിയർ ജേണലിസ്റ്റ്), സന്തോഷ് കുമാർ (സീനിയർ ജേണലിസ്റ്റ്), ജമാൽകൊച്ചങ്ങാടി (സീനിയർ ജേണലിസ്റ്റ്), സിദ്ധാർഥൻ പരുത്തിക്കാട് (സീനിയർ ജേണലിസ്റ്റ്), കുന്നത്തൂർ രാധാകൃഷ്ണൻ (സീനിയർ ജേണലിസ്റ്റ്), ഗൗരീദാസൻ നായർ (സീനിയർ ജേണലിസ്റ്റ്), പി.അഹമ്മദ് ശരീഫ് (സീനിയർ ജേണലിസ്റ്റ്), പി.എ.എം ഹാരിസ്, ദാമോദർ പ്രസാദ്, പി.ഐ നൗഷാദ്, കെ.മുരളി, സി.ആർ നീലകണ്ഠൻ, ഡോ. ആസാദ്, ഡോ. വി.എസ് സുനിൽകുമാർ, കെ.പി നൗഷാദലി, അഡ്വ. ജലജ മാധവൻ, ഡോ. എം.എം ഖാൻ, ജോഷി ജോസഫ് (സിനിമാ പ്രവർത്തകൻ), ഡോ. കെ.എൻ അജോയ് കുമാർ, കെ.എസ് ഹരിഹരൻ, കെ.പി പ്രകാശൻ, കെ.എച്ച് നാസർ, സിദ്ദിഖ് കാപ്പൻ, സുദേഷ് എം രഘു, എം.പി ബാലറാം, അഷ്റഫ് തങ്ങൾ, എം.പി പ്രശാന്ത് (സംവിധായകൻ), ഫെലിക്സ് ജെ പുല്ലൂഡൻ, സി.എം ശരീഫ്, നൗഷാദ് സി.എ, ഐ ഗോപിനാഥ്, വി.കെ സുരേഷ്, പ്രഭാകരൻ വരപ്രത്ത്, ആറ്റക്കോയ തങ്ങൾ, പി.ടി കുഞ്ഞാലി, സമദ് കുന്നക്കാവ്, റെനി ഐലിൻ, അബ്ദുൽ ജബ്ബാർ, വി.എ ഫായിസ, ബി.പ്രതീഷ്, എൻ.എം സിദ്ദിഖ്, കണ്ണൻ കാർത്തികേയൻ, ഷഹീർ മുഹമ്മദ്, മുഹമ്മദ് സബാഹ്, അഖിൽ എസ് കുമാർ, അശ്ഖർ മാളിയേക്കൽ, റഷാദ് ടി.പി, മുഹമ്മദ് ശമീം, തശ്കീർ അഹ്മദ്, കെ.എൻ നവാസ് അലി, കെ.എം കബീർ, എ.കെ സഫീർ, ഫൈസൽ പാളോലി, ഹാമിദ് ടി.പി, വി.എ മുഹമ്മദ് അഷ്റഫ്, വേണുഗോപാൽ കുനിയിൽ, ഡോ. സീന പനോളി, റെയ്ഹാനത്ത് സിദ്ദിഖ്, ഫൗസിയ ആരിഫ്, അരുൺ ജി.എം, സാമിദാസ്, ഖാദർ പാലാഴി, ആഷിക് സി കെ, അഡ്വ. കെ.എ നിസാർ, അബ്ദുല്ല ബാസിൽ സി.പി, മുഹ്മ്മദ് മുസ്തഫ കെ.പി, ഷെബിൻ മുഹമ്മദ്, ഹനീൻ ഫൈസൽ, വസീം ആർ.എസ്, ഷെരീഫ് പൊന്നാനി, ആഷിഫ് അസീസ്, നസീബ് പത്തനാപുരം, ബാബുരാജ് ഭഗവതി, പി.അംബിക എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Adjust Story Font
16

