ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ: കേരളകോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം
എല്‍.ഡി.എഫിലെ ജോസിന്‍ ബിനോക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്
![josin bino, Pala Municipality josin bino, Pala Municipality](https://www.mediaoneonline.com/h-upload/2023/01/19/1346599-josion-bino.webp)
ജോസിന്‍ ബിനോ
കോട്ടയം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. എല്‍.ഡി.എഫിലെ ജോസിന്‍ ബിനോയെ നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. 17 വോട്ടുകള്‍ ജോസിന് ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്. ആകെ 26 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അസാധുവായി.
നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. സിപിഎം സ്വതന്ത്ര്യ അംഗമാണ് ജോസിൻ. അതേസമയം കേരള കോൺഗ്രസ് എമ്മിന്‍റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയാണ് സി.പി.എം പാലാ നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിൻ ബിനോയെ സിപിഎം തീരുമാനിച്ചത്. ബിനു പുളിക്കകണ്ടത്തെ മാറ്റിയായിരുന്നു ജോസിൻ ബിനോയെ തെരഞ്ഞെടുത്തത്.
പാലാ നഗരസഭയിൽ പാർട്ടിചിഹ്നത്തിൽ ജയിച്ച ഏക സിപിഎം കൗൺസിലറാണ് ബിനു പുളിക്കകണ്ടം. ബാക്കിയുള്ള അഞ്ചുപേരും സ്വതന്ത്രന്മാരാണ്. ബിനോയെ ഒരുനിലക്കും അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വാശിപിടിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ജോസ് കെ മാണിയെ പാലായില്‍ തോല്‍പിക്കാന്‍ ശ്രമിച്ചയാളാണ് ബിനുവെന്നും തങ്ങളുടെ കൌണ്‍സിലര്‍മാരെ മര്‍ദിച്ചുവെന്നുമൊക്കെയാണ് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എന്നാല്‍ നഗരസഭാ യോഗത്തിൽ കറുത്ത ഷർട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കക്കണ്ടം വോട്ട് ചെയ്തത്.
Adjust Story Font
16