ജസ്റ്റിസ് കെ. ജോൺ മാത്യു അന്തരിച്ചു
കേരള ഹൈക്കോടതി ജഡ്ജിയും സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്നു

കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്ന ജസ്റ്റിസ് കെ. ജോൺ മാത്യു (93) അന്തരിച്ചു. 1984 മുതൽ 1994ൽ വിരമിക്കുന്നത് വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
1954ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം. 1959ൽ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി. 1979ൽ ഗവ. പ്ലീഡറും 1982ൽ സീനിയർ ഗവ. പ്ലീഡറുമായി. കൊച്ചി സർവകലാശാലയിലെ നിയമ വകുപ്പിൽ 1973 മുതൽ 1977 വരെ വിസിറ്റിങ് ലക്ചറർ ആയിരുന്നു. 1984ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1994ൽ വിരമിക്കുന്നത് വരെ ആ പദവിയിൽ തുടർന്നു.
1989ൽ 209 പ്രവൃത്തി ദിവസങ്ങളിൽ 28,221 കേസുകൾ തീർപ്പാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വിരമിച്ച ശേഷം സുപ്രിംകോടതി അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിക്കുകയും 2003 വരെ ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2005ൽ കേരളത്തിലെ തീരപ്രദേശങ്ങളിലെ ധാതുമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിഷന്റെ തലവനായും പ്രവർത്തിച്ചു.
2009 മുതൽ 2014 വരെ സംസ്ഥാന സർക്കാർ രൂപീകരിച്ച ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള സെലക്‌ഷൻ കമ്മിറ്റിയുടെ ചെയർപഴ്സനായും പ്രവർത്തിച്ചു. ഇന്ന് എളംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരി ചാപ്പലിൽ പൊതുദർശനവും സംസ്കാരവും നടക്കും.
Adjust Story Font
16

