ഇടഞ്ഞ് കെ.മുരളീധരൻ; വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
ചോദ്യത്തോട് ക്ഷുഭിതനായി വി.ഡി സതീശൻ

തിരുവനന്തപുരം/ ആലപ്പുഴ: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ. വിശ്വാസ സംരക്ഷണ ജാഥാ സമാപനത്തിൽ കെ.മുരളീധരൻ വിട്ടു നിന്നേക്കും. വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റനായിരുന്നു കെ.മുരളീധരൻ. ഇന്നലെ ജാഥ അവസാനിച്ചതോടെ കെ.മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.
കെപിസിസി പുനസംഘടനയിൽ ഒരു നിർദേശം മാത്രമാണ് കെ. മുരളീധരൻ നേതൃത്വത്തിന് മുന്നിൽ വച്ചത്. കെ.എം.ഹാരിസിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന നിർദേശം അവഗണിച്ചതാണ് മുരളീധരനെ ചൊടിപ്പിച്ചത്. പോഷകസംഘടന ഭാരവാഹിത്വം ഉള്ള വ്യക്തിയെ പുനഃസംഘടനയിൽ പരിഗണിക്കേണ്ടതില്ല എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ, മഹിളാ കോൺഗ്രസ് നേതൃത്വത്തിലുള്ള വ്യക്തിയെ പുനഃസംഘടനയിൽ പരിഗണിച്ചിട്ടും തന്റെ നിർദേശം തള്ളിയതാണ് മുരളീധരനെ പ്രകോപിപ്പിച്ചത്.
സമാപന ജാഥയിൽ മുരളീധരനെ എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്. കെ.മുരളീധരൻ ഉച്ചയ്ക്ക് 2.30 ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നുണ്ട്. വന്ദേഭാരത് ട്രെയിന് ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. മുരളീധരനെ ചെങ്ങന്നൂർ ഇറക്കി ജാഥയിൽ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, മുരളീധരന്റെ അതൃപ്തിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായാണ് പ്രതികരിച്ചത്. ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16

