Quantcast

'കെ-റെയിൽ വരണം, കേരളം വളരണം'; വീടുകളിൽ പ്രചാരണം നടത്തി ഡിവൈഎഫ്‌ഐ

കണ്ണൂർ ജില്ലയിൽ വീടുകളിൽ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ പറയുന്ന ലഘുലേഖകൾ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-03-25 15:23:23.0

Published:

25 March 2022 12:12 PM GMT

കെ-റെയിൽ വരണം, കേരളം വളരണം;  വീടുകളിൽ പ്രചാരണം നടത്തി ഡിവൈഎഫ്‌ഐ
X

'കെറെയിൽ വരണം, കേരളം വളരണം' എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ വീടുകളിൽ കയറി പ്രചാരണം നടത്തി ഡിവൈഎഫ്‌ഐ. സിൽവർലൈൻ പദ്ധതിയെ കുറിച്ച് വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തുമെന്നും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങളിൽ അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന അഞ്ഞൂറ് കേന്ദ്രങ്ങളിൽ ജനസഭ സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.



കണ്ണൂർ ജില്ലയിൽ വീടുകളിൽ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ പറയുന്ന ലഘുലേഖകൾ വിതരണം ചെയ്തു. കെ റെയിൽ സിൽവർ ലൈൻപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷാജർ, സംസ്ഥാന കമ്മിറ്റി അംഗം മനു തോമസ് എന്നിവർ പങ്കെടുത്തു.



സിൽവർ ലൈൻ അട്ടിമറിക്കാനുള്ള നീക്കം അപലപനീയം: ഡിവൈഎഫ്ഐ

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, പൊതുഗതാഗതം ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യം വെക്കുന്ന സ്വപ്ന പദ്ധതിയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ തീവണ്ടിപ്പാതയെന്നും അഭിപ്രായപ്പെട്ടു.

നിർമ്മാണ സമയത്ത് അരലക്ഷം പേർക്കും പ്രവർത്തന സജ്ജമാകുമ്പോൾ പതിനായിരങ്ങൾക്കും ഈ പദ്ധതി വഴി തൊഴിലവസരം ലഭിക്കും. കേരളത്തെ ഒരു ജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തനപ്പെടുത്താൻ അനിവാര്യമായ ഒന്നാണ് സിൽവർ ലൈൻ പദ്ധതി. അതുകൊണ്ടുതന്നെ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിനുള്ള പരിഹാരത്തിന്റെ അടിസ്ഥാനശില കൂടിയായ പദ്ധതി കേരളത്തിലെ വരും തലമുറയെ സംബന്ധിച്ച് അത്രമേൽ പ്രാധാന്യമുള്ളതാണ്- പ്രസ്താവനയിൽ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ രാഷ്ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും തെറ്റായ പ്രചാരണങ്ങൾ നടത്തി പ്രതിപക്ഷം എതിർക്കുകയാണ്. ഇപ്പോൾ നടക്കുന്ന കല്ലിടൽ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപാഹ്വാനം നടത്തുകയാണ് കോൺഗ്രസ്- ബിജെപി കൂട്ടുമുന്നണി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും ദേശീയപാതാ വികസനവും ഏറ്റെടുത്ത് സർക്കാർ മുന്നോട്ടുപോയപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ്- ബിജെപി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള കൂട്ട് മുന്നണി ശ്രമിച്ചിരുന്നുവെന്നും വിമർശിച്ചു.

സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതാണ് സിൽവർ ലൈൻ പദ്ധതി. പുതിയൊരു കേരളം സാധ്യമാക്കുന്ന തരത്തിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സിൽവർ ലൈൻ നടന്നാൽ അത് കേരളത്തിലെ കോൺഗ്രസിനെയും ബിജെപിയെയും രാഷ്ട്രീയമായി ദുർബലപ്പെടുത്തുമെന്ന ഭയമാണ് പദ്ധതിയെ എതിർക്കാനുള്ള പ്രധാന കാരണം. സങ്കുചിതമായ രാഷ്ട്രീയ വിരോധം കൊണ്ടും വികലമായ വികസന സമീപനം കൊണ്ടും സിൽവർലൈൻ പദ്ധതിയെ മുടക്കാൻ ആരെയും അനുവദിക്കരുത്. പ്രതിപക്ഷ കൂട്ട് മുന്നണിയുടെ പൊള്ളയായ വാദങ്ങളെ തുറന്നുകാട്ടുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ ഗൃഹസന്ദർശനം നടത്തുമെന്നും ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ

കെ റെയിൽ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. നയപരമായി സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ടാവാം. അത് സർക്കാർ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവേ താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സർവേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സർവേ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.ഔദ്യോഗികമായി സർവേ നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ നൽകുന്ന വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി.

'K-Rail should come, Kerala should grow'; DYFI campaigned in homes

TAGS :

Next Story