Quantcast

'വൈസ് ചാൻസിലറെ ഇറക്കി സർക്കാർ ഗവർണർക്കെതിരെ നിഴൽയുദ്ധം നടത്തുന്നു';ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ

കണ്ണൂർ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവർണ്ണർക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാൻ പോലും ധൈര്യം നൽകിയത് പിന്നിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിൻബലമാണ്

MediaOne Logo

Web Desk

  • Published:

    21 Aug 2022 7:55 AM GMT

വൈസ് ചാൻസിലറെ ഇറക്കി സർക്കാർ ഗവർണർക്കെതിരെ നിഴൽയുദ്ധം നടത്തുന്നു;ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ
X

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നതായും സുധാകരൻ പറഞ്ഞു.

എൽഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാകണം. കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു. സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങൾക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനർനിമയനം വരെ നൽകിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഗവർണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു. സർവകലാശാല ചാൻസിലറായ ഗവർണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാൻസിലറെ ഇറക്കി ഗവർണറിനെതിരെ നിഴൽ യുദ്ധം നടത്തുന്നതും സർക്കാരാണ്. ഇത്രയും നാൾചെയ്ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവർണർക്കെതിരെ ശക്തമായ ആക്രമണം സിപിഎം നേതാക്കൾ നടത്തുന്നത് . കണ്ണൂർ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവർണ്ണർക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാൻ പോലും ധൈര്യം നൽകിയത് പിന്നിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിൻബലമാണ്. സർവകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിർത്തുന്നതിന് ഗവർണർ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികൾക്ക് കോൺഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story