Quantcast

വടകരയിലെ കാഫിർ വിവാദം; പ്രതിയെ പിടിച്ച ശേഷം മതി സർവകക്ഷി യോഗമെന്ന് യൂത്ത് കോൺഗ്രസ്

ലീഗ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് UDFന്റെ ബാധ്യതയാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ

MediaOne Logo

Web Desk

  • Updated:

    2024-05-22 10:35:27.0

Published:

14 May 2024 4:19 PM GMT

Kafir controversy in Vadakara; Youth Congress says later all-party meeting is enough
X

കോഴിക്കോട്:വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിലെ പ്രതിയെ പിടിച്ച ശേഷം മതി സർവകക്ഷി യോഗമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ. വ്യാജപ്രചാരണത്തിനിരയായ ലീഗ് പ്രവർത്തകരുടെ ആത്മാഭിമനം സംരക്ഷിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയാണെന്നും ദുൽഖിഫിൽ പറഞ്ഞു. വടകരയിൽ സർവകക്ഷി യോഗം വേണമെന്ന ലീഗ് ആവശ്യത്തോടാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.





കാഫിർ വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സിപിഎമ്മുമായി ലീഗ് അനൗദ്യോഗിക ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വടകര മേഖലയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ദുൽഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

കാഫിർ വിഷയത്തിൽ പ്രതികളെ പിടിച്ചിട്ടാകാം സർവകക്ഷി യോഗം എന്നാണ് ദുൽഖിഫിലിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണരൂപം:

'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തെ മുൾമുനയിൽ നിർത്തുകയും , വടകരയിലെ ജനങ്ങളുടെ മത നിരപേക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവജന പ്രവർത്തകനും തിരുവള്ളൂർ പഞ്ചായത്തിലെ ആറാം വാർഡ് കൺവീനറുമായ യുഡിഎഫിന്റെ പോരാളി മുഹമ്മദ് കാസിമിന് ഒരു പങ്കുമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

അങ്ങേയറ്റം വർഗീയ വിഷം ചീറ്റുന്ന വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നേതാക്കന്മാരും മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഐഎം നേതൃത്വം ഇപ്പോൾ സർവ്വകക്ഷിയോഗം എന്ന് പറഞ്ഞുകൊണ്ട് വടകരയുടെ പൊതു മണ്ഡലത്തിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ട്. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിനെ പരിഹസിച്ചും, ഘടകകക്ഷികളെ വേർതിരിച്ചും, സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ പ്രസ്താവന അത്യന്തം ഗുരുതരമാണ്. അതുകൊണ്ടുതന്നെ യുഡിഎഫും യുഡിഎഫിന്റെ ഘടകകക്ഷികളും ഈ വിഷയത്തിൽ അവധാനതയോടെ ഇടപെടേണ്ടതുണ്ട്.

കാഫിർ പ്രയോഗം പ്രചരിപ്പിച്ചവർക്ക് എതിരെയും, അങ്ങേയറ്റം വർഗീയ വിഷം ചീറ്റുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് നേതൃത്വം കൊടുത്ത കോഴിക്കോട് ആർട്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർക്ക് എതിരെയും ഇന്നേ ദിവസം വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സർവ്വകക്ഷിയോഗം ആകാം. ഇത്തരത്തിലുള്ള സമൂഹത്തെ ഭിന്നിപ്പിക്കുന്ന സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ കേസെടു ക്കുക, അതിനുശേഷം!

നാടിന്റെ ഒരുമയെ തകർക്കുന്ന വർഗീയ പ്രചരണങ്ങൾ മുഴുവൻ നടത്തി, അവസാനം കുടുങ്ങുമെന്നായപ്പോൾ , നല്ല പിള്ള ചമഞ്ഞ് മുന്നണിയെ തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ നമ്മൾ തിരിച്ചറിയണം. മറിച്ച് ,ഏതെങ്കിലും തരത്തിലുള്ള കൊടുക്കൽ വാങ്ങൽ നിലപാടുമായിട്ടാണ് മുന്നോട്ടു പോകുന്നെങ്കിൽ, അത് യുഡിഎഫിനെ വിശ്വസിച്ച് , സിപിഎമ്മിന്റെ വർഗീയ നിലപാടിനെതിരെ വിധിയെഴുതിയ , മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുന്ന മഹാഭൂരിപക്ഷം വോട്ടർമാരുടെയും മുഖത്തേൽക്കുന്ന , ഒരിക്കലും മറക്കാനാവാത്ത അടിയായിരിക്കും.

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രധാന കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തകന്മാർ നടത്തിയ പ്രവർത്തനം ഏറെ മാതൃകാപരമാണ്. അവർക്കെതിരെ വ്യാജ പ്രചരണം അഴിച്ച് വിട്ടവരെ വെറുതെ വിടരുത്, ഈ അണികളുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയും കടമയുമാണ്. അത് ഇതുവരെ സംരക്ഷിച്ചിട്ടുണ്ട്. പക്ഷേ അവസാനം പടിക്കൽ വച്ച് കലം ഉടയ്ക്കരുത്.

TAGS :

Next Story