സുഹൃത്തിനെ മർദിക്കുന്നത് ചോദ്യംചെയ്തു; കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി

കണ്ണൂർ: കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനത്തിൽ പരിക്ക്. കണ്ണിനും കൈക്കും പരിക്കേറ്റ കാഞ്ഞിരോട് സ്വദേശി മുൻസാഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയിൽവച്ച് സുഹൃത്തിനെ മർദിക്കുന്നത് തടഞ്ഞതിൻ്റെ പേരിലാണ് മുൻസാഫിന് നേരെ അക്രമം നടന്നത്. പള്ളിയിൽ നിന്ന് മടങ്ങുന്ന വഴി ബസിൽ വച്ചും തുടർന്ന് സ്കൂളിൽ നിന്നും പത്തംഗ സംഘം വിദ്യാർഥിയെ മർദിച്ചു. നിലത്ത് പിടിച്ച് തള്ളിയിട്ട ശേഷം ദേഹത്തും മുഖത്തും ചവിട്ടുകയായിരുന്നു.
കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മുൻസാഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത മർദനമാണ് മകൻ നേരിട്ടതെന്ന് മുൻസാഫിൻ്റെ കുടുംബം പറഞ്ഞു.
സംഭവത്തിൽ മുൻസാഫിൻ്റെ കുടുംബം സ്കൂൾ അധികൃതർക്കും എടക്കാട് പൊലീസിനും പരാതി നൽകി. മുൻസാഫിൽ നിന്ന് മൊഴിയെടുത്ത പൊലീസ് അക്രമം സംബന്ധിച്ച് സിഡബ്ല്യൂസിക്ക് റിപ്പോർട്ട് കൈമാറും.
Adjust Story Font
16

