Quantcast

കൊലയാളി ശ്യാംജിത് വിഷ്ണുപ്രിയയുടെ മുൻ കാമുകൻ; മുമ്പും വീട്ടിലെത്തിയിരുന്നെന്ന് പൊലീസ്

പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-22 14:24:10.0

Published:

22 Oct 2022 11:23 AM GMT

കൊലയാളി ശ്യാംജിത് വിഷ്ണുപ്രിയയുടെ മുൻ കാമുകൻ; മുമ്പും വീട്ടിലെത്തിയിരുന്നെന്ന് പൊലീസ്
X

കണ്ണൂർ: പാനൂരിൽ 23കാരിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുൻ കാമുകൻ. പ്രണയപ്പകയാണ് കൊലയ്ക്കു കാരണം. ഇടക്കാലത്ത് ഇരുവരും പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു.

ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പാനൂർ പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു നടന്ന ആസൂത്രിത കൊലപാതമാണെന്ന് വ്യക്തമാവുന്നത്. അതേസമയം, പ്രതി നേരത്തെയും വിഷ്ണു പ്രിയയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ വീടും പരിസരവുമൊക്കെ ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് വിനോദ് ഏറെക്കാലമായി ഗൾഫിലാണ്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് വിഷ്ണുപ്രിയയ്ക്കുള്ളത്. മാതാവിനും സഹോദരങ്ങൾക്കുമൊപ്പമാണ് പെൺകുട്ടി വീട്ടിൽ കഴിഞ്ഞിരുന്നത്. സഹോദരൻ അരുണിന് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ജോലി ലഭിച്ചിരുന്നു.

ഇതിനായി അരുൺ കഴിഞ്ഞ ദിവസം പത്തുമണിയോടെ വീട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടിരുന്നു. സഹോദരൻ പോകുന്നതിനാലാണ് വിഷ്ണുപ്രിയ ഇന്ന് ലീവെടുത്തത്. ഇവരുടെ വീടിനടുത്തുള്ള ഒരു ബന്ധു മരിച്ചതിന്റെ ഏഴാം ദിവസമായതിനാൽ മാതാവും സഹോദരിമാരും അങ്ങോട്ടേക്കു പോയതായിരുന്നു.

അടുത്തടുത്ത് വീടുകള്‍ ഉള്ള പ്രദേശമാണെങ്കിലും ആരും കൊലപാതം അറിഞ്ഞില്ല. 12.45ഓടെ ചടങ്ങ് കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോഴാണ് കഴുത്തറുത്ത് ക്രൂരമായി നിലയില്‍ കൊല്ലപ്പെട്ട നിലയിൽ മകളെ കാണുന്നത്. ഉടൻ നിലവിളിച്ച് പുറത്തേക്കോടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

കൊലയ്ക്കു ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് നിര്‍ണായകമായി വിഷ്ണു പ്രിയയുടെ സുഹൃത്തിൽ നിന്നുള്ള വിവരം ലഭിക്കുന്നത്. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു.

കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യമാണ് സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചു.

11.30 മുതൽ 12.30 വരെ ഇയാൾ ഇവിടെയുണ്ടായിരുന്നതായുള്ള കൃത്യമായ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് ഇയാൾക്കായി തെരച്ചിൽ നടത്തുകയും ഒരു മണിക്കൂറിനുള്ളിൽ പിടികൂടാൻ സാധിച്ചതും. കസ്റ്റഡിയിലെത്ത ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചു. കൂത്തുപറമ്പ് എ.സി.പി ഓഫിസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ​ഗൾഫിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം സംസ്കരിക്കും.

TAGS :

Next Story