'സ്ത്രീയും പുരുഷനും ഇടകലർന്നുള്ള വ്യായാമം അനുവദനീയമല്ല'; 'മെക് 7'നെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം സമസ്ത
മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ലെന്നും കാന്തപുരം സമസ്ത മുശാവറ യോഗം

കോഴിക്കോട്: വ്യായാമ കൂട്ടായ്മ 'മെക് 7'നെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, സിപിഎം നേതാവ് പി. മോഹനൻ കൂട്ടായ്മയ്‌ക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമാകുകയും അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.
വിവാദം കെട്ടടങ്ങി ആഴ്ചകൾ കഴിഞ്ഞാണ് കാന്തപുരം വിഭാഗം വീണ്ടും 'മെക് 7'നെതിരെ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കാന്തപുരം സമസ്ത മുശാവറ യോഗത്തിലാണ് കൂട്ടായ്മയെ ചൊല്ലിയുള്ള വിവാദങ്ങൾ ചർച്ചയായത്. ആരോഗ്യ സംരക്ഷണം ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും ശാരീരിക ഉണർവിനും മതനിയമങ്ങൾക്കു വിധേയമായി ആവശ്യമായ വ്യായാമം ചെയ്യുന്നതിനു വിരോധമില്ലെന്നും യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ, സ്ത്രീകൾ പുരുഷന്മാർക്കിടയിൽ ഇടകലർന്നുള്ള വ്യായാമം അനുവദനീയമല്ലെന്നും സംഘടന വ്യക്തമാക്കി. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ലെന്നും യോഗം അറിയിച്ചു.
സുന്നി വിശ്വാസി സമൂഹം ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും പൂർവിക വിശ്വാസങ്ങളും ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ചു ജീവിക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ ആണ് ഉദ്ഘാടനം ചെയ്തത്.
Summary: 'Mixed exercise between men and women is not allowed'; Kanthapuram Samastha indirectly criticizes 'MEC 7' exercise
Adjust Story Font
16

