നരകത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥ, ലീഗ് മെമ്പര്‍ഷിപ്പ് ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖം: കാരാട്ട് റസാഖ്
ഇടതുപക്ഷത്തിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്നും റസാഖ് പറഞ്ഞു.

മലപ്പുറം: സിപിഎമ്മില്‍ നിന്ന് പോന്നപ്പോള്‍ നരകത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയെന്ന് കാരാട്ട് റസാഖ്. ലീഗ് മെമ്പര്‍ഷിപ്പ് ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖമാണെന്നും തന്നെ 51 വെട്ട് വെട്ടിയാലും 52-ാമത്തെ വെട്ടില്‍ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും റസാഖ് പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു റസാഖ്.
'10 വര്‍ഷവും 19 ദിവസവുമായി നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട്. വീണ്ടും ലീഗ് മെമ്പര്‍ഷിപ്പ് സ്വീകരിക്കുമ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നത്. നരകത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയിലാണ് ഞാനുള്ളത്. വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു സിപിഎമ്മിനകത്ത്. ഇടതുപക്ഷത്തിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. എന്നെയും അവര്‍ ചതിക്കുകയുണ്ടായി'. റസാഖ് പറഞ്ഞു.
'കൊടുവള്ളിയില്‍ ഇനിയൊരു സ്വതന്ത്രന്‍ ഉണ്ടാവരുതെന്നാണ് ആഗ്രഹം. കൊടുവള്ളിയുടെ വികസനം മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹീം അട്ടിമറിച്ചു. വികസനം അട്ടിമറിച്ചതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കേണ്ടിവന്നത്. അതിന്റെ പേരില്‍ എനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഗതികേടിലെത്തിയിരിക്കുകയാണ് അവര്‍. അവരെന്നെ 51 വെട്ട് വെട്ടുമെന്ന് എനിക്കറിയാം. 52-ാമത്തെ വെട്ടില്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ലീഗുകാരും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. അതുകൊണ്ട്, തന്നെ പേടിപ്പിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ടതില്ല. ഒരുപാട് പേടിപ്പിച്ച്, വിരണ്ടവനാണ് ഞാന്‍. തല്ല് കൊണ്ടും കൊടുത്തും പഠിച്ചവന്‍ തന്നെയാണ് ഞാന്‍. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാനാണ് ഉദ്ദേശമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി'. റസാഖ് കൂട്ടിച്ചേര്‍ത്തു.
മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് നേരത്തെ തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു. താന്‍ നേരിട്ട പ്രശ്‌നങ്ങളെല്ലാം എല്‍ഡിഎഫിന് കത്തെഴുതി നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ തയ്യാറാവാത്തതിനാലാണ് നിലവിലെ നീക്കമെന്നും റസാഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് റസാഖ് പാണക്കാട് എത്തി അംഗത്വമെടുത്തത്. മദ്രസ ബോര്‍ഡ് ചെയര്‍മാനായിരുന്നു.
Adjust Story Font
16

