കരിപ്പൂർ വിമാനാപകടം: നടുക്കുന്ന ഓർമകൾക്ക് അഞ്ചാണ്ട്
കരിപ്പൂർ വിമാനാപകടത്തിൽ 165 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 21 പേർ മരണപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കോഴിക്കോട്: 21 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചാണ്ട്. അപകടത്തോടെ നിർത്തിവെച്ച വലിയ വിമാനസർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. റണ്‍വെ സേഫ്റ്റി ഏരിയയുടെ വലുപ്പം കൂട്ടാനുള്ള പ്രവർത്തനങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്. കോവിഡ് കാലത്ത് വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി 2020 ആഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1344 വൈകിട്ട് 7.41 ന് ലാന്‍ഡിങ് പിഴച്ച് തകർന്ന് രണ്ട് കഷ്ണമായി മാറി.
165 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 21 പേർ മരണപ്പെട്ടു. 110 പേർക്ക് പരിക്കേറ്റു. കോവിഡിന്റെ സാമൂഹിക അകലങ്ങളെ വകഞ്ഞുമാറ്റിയ രക്ഷാപ്രവർത്തനം നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ ലാന്‍ഡ് ചെയ്തത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം നൽകി. അപകടത്തെ അതിജീവിച്ചവർ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
റണ്‍വേ സേഫ്റ്റി ഏരിയ (RSA) വലുപ്പം കൂട്ടണമെന്നായിരുന്നു കേന്ദ്ര മാനദണ്ഡം. ഏറെ ചർച്ചകള്‍ക്ക് ശേഷം കഴിഞ്ഞ വർഷം റൺവേ സേഫ്റ്റി ഏരിയ വീതി കൂട്ടല്‍ നിർമാണം തുടങ്ങിയെങ്കിലും ഇതുവരെ 21.87 ശതമാനം മാത്രമേ ആയിട്ടുള്ളൂ. സേഫ്റ്റി അറയുടെ നിർമാണം പൂർത്തിയായാലേ വലിയ വിമാനം ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കൂ. വിമാനപകടത്തെ അതിജീവിച്ചവർ ജീവിതത്തിലേക്ക് പതിയെ മടങ്ങി വന്നു. പക്ഷെ വിമാനത്താവള പ്രവർത്തനം പൂർണ അർഥത്തില്‍ തിരിച്ചുവന്നിട്ടില്ല.
Adjust Story Font
16

