കാസര്‍കോട് വിദ്യാർഥിയുടെ കർണപുടം അടിച്ചുപൊട്ടിച്ച സംഭവം: പ്രധാനാധ്യാപകനെതിരെ കേസ്
ബേഡകം പൊലീസാണ് കേസെടുത്തത്

കാസർകോട്: കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണ്ണപുടം തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞദിവസമാണ് കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ എം.അശോകന്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് മർദനമെന്നാണ് വിദ്യാർഥിയുടെ പരാതി.
കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂൾ പ്രധാന അധ്യാപകൻ പനയാൽ, ബട്ടത്തൂരിലെ എം.അശോകനെതിരെ അടിച്ചു പരിക്കേൽപ്പിക്കൽ, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ റിപ്പോർട്ട് ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ ശ്രമം.
ബാലാവകാശ കമ്മീഷണൻ അംഗം ബി. മോഹൻകുമാർ വിദ്യാർഥിയുടെ വീട്ടിലെത്തി മാതാവിൻ്റെ മൊഴി എടുത്തു. സംഭവത്തിന് പി ടി എ ഭാരവാഹികളുടെ നേതൃത്വത്തിൽ കേസ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി മാതാവ് കമ്മീഷന് മൊഴി നൽകി. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇക്കാര്യം വിശദമായി അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മീഷണൻ അംഗം ബി. മോഹൻകുമാർ പറഞ്ഞു.
സംഭവത്തിൽ പൊലീസും ഡിഡിഇയും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
Adjust Story Font
16

