'ഒരു കുടുംബത്തിലെ നാല് നായൻമാര് രാജിവെച്ചാൽ എൻഎസ്എസിന് ഒന്നുമില്ല'; സുകുമാരൻ നായർക്ക് എതിരായ വിമർശനങ്ങൾ തള്ളി കെ.ബി ഗണേഷ്‌കുമാർ
മന്നത്ത് പത്മനാഭന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന നേതാവാണ് സുകുമാരൻ നായർ എന്നും ഗണേഷ്‌കുമാർ പറഞ്ഞു

KB Ganeshkumar | Photo | Mediaone
പത്തനംതിട്ട: അയപ്പസംഗമത്തിൽ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ ഉയർന്ന വിമർശനങ്ങളെ തള്ളി മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 250 കൊടുത്താൽ ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം. നാല് നായൻമാര് രാജിവെച്ചാൽ എൻഎസ്എസിന് ഒന്നുമില്ലെന്ന് ഗണേഷ്‌കുമാർ പറഞ്ഞു.
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻഎസ്എസ് സമദൂര നിലപാടിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ അഭിപ്രായം പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ കുറിച്ച് നല്ലത് പറഞ്ഞു. നേരത്തെ മോശം പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സർക്കാരിനെ കുറിച്ചും കേന്ദ്ര സർക്കാരിനെ കുറിച്ചും നല്ലത് പറഞ്ഞിട്ടുണ്ട്. നിലവിൽ ശബരിമലയുടെ കാര്യത്തിൽ സർക്കാർ നല്ലത് ചെയ്തു എന്ന് പറഞ്ഞാൽ മറ്റുള്ളവരെല്ലാം മോശമാണെന്ന് അഭിപ്രായമില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
എൻഎസ്എസിൽ ഭിന്നതയെന്ന വാർത്ത ഇന്നലെ തന്നെ പൊളിഞ്ഞു. 300 അംഗങ്ങളുള്ള എൻഎസ്എസ് പ്രതിനിധി സഭയിൽ എല്ലാവരും സുകുമാരൻ നായരുടെ നിലപാടിനെ പിന്തുണച്ചു. ഏതോ കുടുംബത്തിലെ നാല് നായൻമാർ രാജിവെച്ചതുകൊണ്ട് എൻഎസ്എസിന് ഒന്നും സംഭവിക്കില്ല. അവർക്ക് പോയി എന്നേയുള്ളൂ. എൻഎസ്എസിന് എതിരെ എല്ലാ നീക്കവും ഉണ്ടാവുന്നത് പത്തനംതിട്ടയിൽ നിന്നാണ്. മന്നത്ത് പത്മനാഭന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന നേതാവാണ് സുകുമാരൻ നായർ എന്നും ഗണേഷ്‌കുമാർ പറഞ്ഞു.
Adjust Story Font
16

