നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളി സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗം; കെ.സി വേണുഗോപാൽ
ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രസക്തമല്ലാത്ത മറ്റു കക്ഷികള്‍ക്ക് കൊടുത്തിരിക്കുകയാണ്. ഇത്തരത്തില്‍ സിപിഎമ്മും ബിജെപിയും നിര്‍ത്തിയ സ്ഥാനാര്‍ഥികളെ എടുത്ത് പരിശോധിച്ചാലത് വ്യക്തമാണ്.

കണ്ണൂർ: കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ കുറേക്കാലമായി നിലവിലുള്ള ഡീലിന്റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. താരതമ്യേന ദുര്‍ബലരായ ഒരു ഘടകക്ഷിക്ക് എന്‍ഡിഎ മുന്നണിയില്‍ പതിനെട്ടോളം സീറ്റുകള്‍ കൊടുത്തു. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രസക്തമല്ലാത്ത മറ്റു കക്ഷികള്‍ക്ക് കൊടുത്തിരിക്കുകയാണ്. അതിന്റെ അര്‍ഥമെന്താണ്. ഇത് ഞങ്ങള്‍ വെറുതെ പറയുന്ന ആരോപണമല്ല. ഇത് കുറേ നാളുകളായി ഇവിടെ നടക്കുന്നുണ്ട്. ഇത്തരത്തില്‍ സിപിഎമ്മും ബിജെപിയും നിര്‍ത്തിയ സ്ഥാനാര്‍ഥികളെ എടുത്ത് പരിശോധിച്ചാലത് വ്യക്തമാണ്. ഇത് ബിജെപിയുടെയും സിപിഎമ്മിന്റെയും അണികള്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാവപ്പെട്ട സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനു വേണ്ടിയായിരുന്നു? കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ കോര്‍ഡ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ കരട് ആദ്യം അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായത് എന്തിനാണ്? അതെല്ലാം ഒരു ഭാഗത്ത്. മറുഭാഗത്ത്, കേന്ദ്ര ഏജന്‍സികള്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരന്വേഷണവും കേരളത്തില്‍ നടക്കുന്നില്ലല്ലോ. പരസ്പരം രക്ഷിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിയാണ് ഇതെല്ലാം. തിരഞ്ഞെടുപ്പു വന്നപ്പോള്‍ ആ ഡീല്‍ ആവര്‍ത്തിച്ചു എന്നുള്ളത് സത്യമാണ്.സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി അവരുടെ നേതാക്കള്‍ എടുത്ത തീരുമാനത്തെ ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല.അതിനെതിരായ വികാരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്.
സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിപിഎം ചെയ്ത കള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ സിപിഎമ്മിന്റെ പിന്തുണയോടെ നടത്തിയ കൊള്ളകള്‍ക്കെതിരെ ജനവികാരം ശക്തമായപ്പോള്‍, അത് കോണ്‍ഗ്രസിന്റെ കാലത്ത് നടന്നതാണെന്ന് സ്ഥാപിക്കാനല്ലേ ശ്രമിച്ചത്. പക്ഷേ, സിപിഎമ്മിന്റെ രണ്ട് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റുമാരാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പേരില്‍ ജയിലിലായത്. സിപിഎം നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ജനം അത് മറന്നിട്ടില്ല. ആ കൊള്ള നടത്തിയവരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോളും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.പി.കൃഷ്ണപ്പിള്ള സ്മാരകം കത്തിച്ചതു സിപിഎം തന്നെയാണെന്നാണ് ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഎം-ബിജെപി ഡീലിന് കൂട്ടുനില്‍ക്കാന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് എങ്ങനെ കഴിയും എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പ്രചാരണത്തില്‍ വിട്ടുനില്‍ക്കണോ എന്ന കാര്യം എം.എ.ബേബിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

