പി.കെ ശശിയുടെ തുടര്‍നീക്കം അറിയില്ല, കോണ്‍ഗ്രസിന് മുന്‍പില്‍ ഒരു ആലോചനയുമില്ല: കെ.സി വേണുഗോപാല്‍
അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ പറയേണ്ട കാര്യങ്ങളല്ലെന്നും ഉചിതമായ സമയത്ത് പാർട്ടി തീരുമാനമെടുക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

ന്യൂഡല്‍ഹി: പി.കെ ശശിയുടെ തുടര്‍നീക്കത്തെ കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിന് മുന്‍പില്‍ ഒരു ആലോചനയുമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
'കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നല്ലേ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഇതുവരെയും പറഞ്ഞില്ലല്ലോ. ശശി കോണ്‍ഗ്രസിലേക്ക് വരുമോയെന്ന കാര്യം അനുമാനങ്ങളുടെ മാനദണ്ഡത്തില്‍ പറയേണ്ട കാര്യമല്ല. അങ്ങനെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ തീര്‍ച്ചയായും പാര്‍ട്ടി തീരുമാനമെടുക്കും. നിലവില്‍ അങ്ങനെയൊരു സാഹചര്യം പാര്‍ട്ടിയുടെ മുന്നിലില്ല'. കെ.സി വ്യക്തമാക്കി.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിലൂടെ കേരളത്തില്‍ ഇല്ലാത്ത കാര്യം ഉണ്ടെന്ന് സ്ഥാപിച്ച് പര്‍വതീകരിക്കാനാണ് ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
'കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് നമ്മള്‍ എപ്പോഴും പറയാറുള്ളത്. പ്രകൃതി സൗന്ദര്യം, വിദ്യാഭ്യാസമേന്മ, ആരോഗ്യരംഗത്തെ മേന്മ, പരസ്പര സൗഹാര്‍ദം എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ നാം എപ്പോഴും അഭിമാനിക്കാറുമുണ്ട്. എന്നാല്‍, കേരളമെന്ന് പറഞ്ഞാല്‍ ഇതൊന്നുമല്ല,മറ്റെന്തല്ലാമാണെന്ന് കാണിച്ചുകൊണ്ട് എടുത്തുവെച്ച സിനിമയിലൂടെ കൃത്യമായ കേരള വിരുദ്ധതയാണ് അവര്‍ ഉദ്ദേശിക്കുന്നത്. വിദ്വേഷം പടര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല'. കേന്ദ്രസര്‍ക്കാര്‍ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

