കലിയടങ്ങാതെ കോവിഡ്; വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പ്, നാളെ അവലോകന യോഗം
അതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. അതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്നലെ 162 പേരുടെ മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 20,134 ആയി. ജൂലൈ 26 മുതല്‍ ഇന്നലെ വരെ 4099 പേര്‍ മരണത്തിന് കീഴടങ്ങി . ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുടർച്ചയായി രണ്ടാം ദിവസവും മുപ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗബാധ. 100 പേരെ പരിശോധിക്കുമ്പോൾ 18 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇന്നലെയും മൂവായിരത്തിന് മുകളിലാണ് രോഗബാധിതർ. മറ്റ് ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ കുറവില്ല. നേരത്തെ കേസുകൾ കുറഞ്ഞ് നിന്ന വയനാടും ആയിരത്തിന് മുകളിലായി കൊവിഡ് കേസുകൾ. നിലവിൽ 1,81 ,209 പേരാണ് ചികിത്സയിലുള്ളത്. വരും ദിവസങ്ങളിലും കേസുകൾ നാൽപതിനായിരത്തിന് മുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യം നാളെ ചേരുന്ന അവലോകന യോഗം വിലയിരുത്തും.
രോഗവ്യാപനം കുറക്കാൻ സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. നിലവിൽ പരിശോധന വർദ്ധിപ്പിക്കാനും വാക്സിനേഷൻ ഊർജിതമാക്കാനുമുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സെപ്തംബർ പകുതിയോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് കണക്കുകൂട്ടൽ.
Adjust Story Font
16